Site iconSite icon Janayugom Online

യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം നൽകുന്നത് ആംബുലൻസ് സർവീസിന്: ഈശ്വർ മൽപെ

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ.ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു. യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്. പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ നടത്തുന്നത്. തനിക്കെതിരെ കേസുണ്ട് എന്നത് വ്യാജ പ്രചാരണമാണ്. ഷിരൂർ തിരച്ചിൽ വിഷയത്തിൽ വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവർക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നുമെന്നും മൽപെ വ്യക്തമാക്കി. 

മരിച്ച അർജുന്റെ പേരിൽ ലോറിയുടമ മനാഫ് പണപ്പിരിവു നടത്തുകയാണെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നുമാണ് അർജുന്റെ കുടുംബം ആരോപിച്ചത്.അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ടുകൾ വേണ്ടെന്നും പണപ്പിരിവു നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പു നൽകിയിരുന്നു. അർജുന് 75,000 രൂപ വരെ ശമ്പളമുണ്ടായിരുന്നെന്നാണു പ്രചാരണം നടക്കുന്നത്. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന മനാഫിന്റെ പരാമർശം വേദനിപ്പിച്ചു. ഈശ്വർ മൽപെയുടെയും മനാഫിന്റെയും നടപടികൾ നാടകമാണ്. യുട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അർജുന്റെ കുടുംബം ആരോപിച്ചിരുന്നു.

Exit mobile version