Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി ട്രൈബ്യൂണല്‍ പുനസ്ഥാപിച്ചു

കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചു. ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) ആണ് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ച് നല്‍കിയത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറാര്‍ അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനം നടത്തി മിനിറ്റുകള്‍ക്കമാണ് ഐടിഎടിയുടെ നടപടി.

ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് മാക്കന്‍ ആരോപിച്ചു. 115 കോടി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുകളിലുള്ള പണം ഉപയോഗിക്കാം. അതിനര്‍ഥം 115 കോടി മരവിപ്പിച്ചുവെന്നാണ്. കറന്റ് അക്കൗണ്ടുകളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടിയ തുകയാണിതെന്നും പാര്‍ട്ടി ട്രഷറാര്‍ അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്’ അജയ് മാക്കന്‍ പറയുകയുണ്ടായി.

Eng­lish Summary:
Income Tax Tri­bunal restores frozen bank accounts of Congress

You may also like this video:

Exit mobile version