ജില്ലയുടെ വിനോദസഞ്ചാരത്തിന് ഉണർവേകി സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന. ജില്ല സന്ദർശിച്ചു താമസിച്ചുമടങ്ങുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വൻവർധന. കഴിഞ്ഞവർഷം 3,775 വിദേശടൂറിസ്റ്റുകളും 2,84,865 ആഭ്യന്തരടൂറിസ്റ്റുകളും ഉൾപ്പെടെ 2,88,640 ടൂറിസ്റ്റുകളാണ് ജില്ലയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചത്. സന്ദർശനം നടത്തി താമസിക്കാതെ മടങ്ങിയവരുടെ എണ്ണം ഇതിലുമധികമാണ്.
2023ൽ 2291 വിദേശ ടൂറിസ്റ്റുകളും 2,92,975 ആഭ്യന്തര ടൂറിസ്റ്റുകളുമാണ് ജില്ല സന്ദർശിച്ചത്. വിദേശ ടൂറിസ്റ്റുകളുടെ സന്ദർശനം വഴി 33.9017 കോടി രൂപയും ആഭ്യന്തരടൂറിസ്റ്റുകൾ വഴി 364.2512 കോടി രൂപയും ജില്ലയിൽ ചെലവഴിച്ചതായി ടൂറിസം വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം ഇതു യഥാക്രമം 18.51 കോടി, 384.68 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
ഇതിന്റെ ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കും സർക്കാരിന് നികുതിയിനത്തിലും ലഭിച്ചിട്ടുണ്ട്. 62 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് കഴിഞ്ഞവർഷം ജില്ലയിലെത്തിയത്. ഇതിൽ ഏറെയും ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ്. കഴിഞ്ഞവർഷം യുകെയിൽ നിന്നും 1125 പേരും യുഎസിൽ നിന്ന് 1025 പേരുമാണ് ജില്ലയിൽ താമസിച്ചു വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചത്. യുകെയിൽ നിന്നും 2021ൽ 24,2022ൽ 27,2023ൽ 655 ടൂറിസ്റ്റുകൾ ജില്ലയെത്തി. ഇതേ വർഷങ്ങളിൽ 42,105,308 എന്നിങ്ങനെയാണ് യുഎസ് സഞ്ചാരികളുടെ എണ്ണം. ജർമനി-241, ഫ്രാൻസ്-238, യുഎഇ-141, ഓസ്ട്രേലിയ‑104, കാനഡ-92, സ്വാസിലാൻഡ്-83, സ്പെയിൻ‑51, നെതർലൻഡ്സ്-49, റഷ്യ‑47, ബെൽജിയം-44, ഇറ്റലി, സിംഗപ്പൂർ‑36 വീതം, ദക്ഷിണാഫ്രിക്ക‑34,ഒമാൻ‑28,സ്വിറ്റ്സർലൻഡ്-26,പോളണ്ട്-25,ന്യൂസിലൻഡ്, യുക്രെയിൻ‑24 വീതം, അയർലൻഡ്-21,ബൾഗേറിയ, ജോർജിയ‑20 വീതം, ഫിൻലൻഡ്-18,അർമേനിയ, സ്വീഡൻ-16 വീതം, മലേഷ്യ, തുർക്കി-15 വീതം, കസാഖ്സ്ഥാൻ‑14,ജപ്പാൻ, സ്ലൊവേനിയ‑13 വീതം, കെനിയ‑12,ചൈന‑11,സൗദി അറേബ്യ‑8 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം.
ഇസ്രയേൽ, മാൾട്ട, സിറിയ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 2023ൽ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം ആരുമെത്തിയില്ല. 35 സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര ടൂറിസ്റ്റുകളെത്തി. അയൽസംസ്ഥാനമായ കർണാടകയിൽ നിന്നാണ് ഏറ്റവുമധികം ആളുകളെത്തിയത്. 50, 087 കർണാടക സ്വദേശികൾ കഴിഞ്ഞവർഷം കാസർകോടെത്തി. കഴിഞ്ഞവർഷം ഇത് 46,544 ആയിരുന്നു. മഹാരാഷ്ട്ര‑17,628, തമിഴ്‌നാട്-8233, ന്യൂഡൽഹി-3404, യുപി-2021, തെലങ്കാന‑1932, ഗുജറാത്ത്-1668, ആന്ധ്ര‑1543, ഹരിയാന‑1269, മധ്യപ്രദേശ്-1173, ഗോവ‑1125, പശ്ചിമബംഗാൾ‑1068, രാജസ്ഥാൻ 881, അസം-402, ബിഹാർ‑360, ജാർഖണ്ഡ്-271, പഞ്ചാബ്-242 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുടെ എണ്ണം. മേഘാലയ, മിസോറം സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടുവർഷവും ആരുമെത്തിയില്ല.
വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് പകരുന്നതാണ് സഞ്ചാരികളുടെ എണ്ണത്തിലുള്ള വർധനവ്. ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും കൂടുതലായി വന്നത് ജില്ലയ്ക്ക് ഗുണം ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ ബീച്ചുകളുടെയും റാണിപുരം ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളുടെയും വികസനം നടപ്പിലാകുന്നതോടെ ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

