Site icon Janayugom Online

യുഎപിഎ കേസുകളില്‍ വര്‍ധന

2022ല്‍ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ)അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വൻ വര്‍ധന.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എൻസിആര്‍ബി)യുടെ കണക്കനുസരിച്ച് ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ യുഎപിഎ കേസുകള്‍ 17.9 ശതമാനംവരും. 2022ല്‍ 1,005 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021ല്‍ ഇത് 814ഉം 2020ല്‍ 796ഉം ആയിരുന്നു. 

ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍. 371. മണിപ്പൂരില്‍ 167 കേസുകളും. അസം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ യഥാക്രമം 133ഉം 101ഉം കേസുകളും രജിസ്റ്റര്‍ ചെയ്തു. പഞ്ചാബില്‍ 25 കേസുകളും ഹരിയാനയില്‍ 11 കേസുകളുമുണ്ട്. ജമ്മു കശ്മീരില്‍ 28 ശതമാനവും അസമില്‍ 40 ശതമാനവും വര്‍ധന രേഖപ്പെടുത്തി. പഞ്ചാബില്‍ 2021ല്‍ 14 കേസുകളിലും ഹരിയാനയില്‍ രണ്ടു കേസുകളിലുമാണ് യുഎപിഎ ചുമത്തിയിരുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത 17 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയതായും ഇതില്‍ 13 കേസുകള്‍ ജമ്മു കശ്മീരില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘടനകള്‍, വ്യക്തികള്‍ എന്നിവയുടെ മേല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ തീവ്രവാദ കുറ്റം ചുമത്താൻ കഴിയുന്നതാണ് 2019ലെ യുഎപിഎ(ഭേദഗതി നിയമം). പ്രതിപക്ഷ ആശങ്കകള്‍ക്കിടയിലും 2019 ഓഗസ്റ്റില്‍ പാര്‍ലമെന്റ് നിയമം പാസാക്കുകയായിരുന്നു. 

രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളെ എൻസിആര്‍ബി യുഎപിഎ കേസുകള്‍, ഐപിസി വകുപ്പ് 121–124 വരെയുള്ള കേസുകള്‍, പൊതുമുതല്‍ നശിപ്പിക്കുന്നത് ത‍ടയല്‍ നിയമം അനുസരിച്ചുള്ള കേസുകള്‍, ഔദ്യോഗിക രഹസ്യ നിയമം അഥവാ ഒഫിഷ്യല്‍ സീക്രട്സ് ആക്ട് അനുസരിച്ചുള്ളവ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ആകെ 5,610 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 5,164 ആയിരുന്നു. ഇതില്‍ ഐപിസി വകുപ്പ് 121 അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 75 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2021ല്‍ ഇത് 76ഉം 2022ല്‍ 20ഉം ആയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ച് 4,403 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് 2021ല്‍ 4,089 ആയിരുന്നു. 

Eng­lish Summary:Increase in UAPA cases
You may also like this video

Exit mobile version