Site iconSite icon Janayugom Online

വനിതാ പ്രാതിനിധ്യം കൂടി, പക്ഷേ സൗകര്യങ്ങളില്ല; ജപ്പാൻ പാർലമെന്റിൽ കൂടുതൽ ശൗചാലയങ്ങൾ വേണമെന്ന് നിവേദനം

ജപ്പാൻ പാർലമെന്റിൽ വനിതാ സാമാജികരുടെ എണ്ണം വർധിച്ചതോടെ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി സനേ തകായ്‌ച്ചി ഉൾപ്പെടെയുള്ള അറുപതോളം വനിതാ ജനപ്രതിനിധികൾ പാര്‍ലമെൻറില്‍ നിവേദനം നൽകി. പാർലമെന്റ് മന്ദിരത്തിൽ കൂടുതൽ വനിതാ ശൗചാലയങ്ങൾ നിർമ്മിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിൽ സഭാനടപടികൾ തുടങ്ങുന്നതിന് മുൻപ് വനിതാ എംപിമാർക്ക് ശൗചാലയത്തിന് മുന്നിൽ വലിയ ക്യൂ നിൽക്കേണ്ടി വരുന്നത് പതിവാണെന്ന് പ്രതിപക്ഷ അംഗമായ യാസുകോ കൊമിയാമ ചൂണ്ടിക്കാട്ടി. 1936ൽ നിർമ്മാണം പൂർത്തിയാക്കിയ പാർലമെന്റ് മന്ദിരത്തിൽ ഇപ്പോഴും പുരുഷന്മാർക്കുള്ള സൗകര്യങ്ങൾക്കാണ് മുൻഗണനയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലിംഗസമത്വത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ പിന്നിൽ നിൽക്കുന്ന ജപ്പാൻ രാഷ്ട്രീയത്തിൽ അടുത്തകാലത്തായി വനിതാ പ്രാതിനിധ്യം ഉയർന്നിട്ടുണ്ട്. ഒക്ടോബറിൽ സനേ തകായ്‌ച്ചി ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ചരിത്രപരമായ മാറ്റമായിരുന്നു. അധോസഭയിൽ നിലവിൽ 72 വനിതാ പ്രതിനിധികളുണ്ട്. വനിതാ എംപിമാരുടെ എണ്ണം വർധിച്ചിട്ടും കെട്ടിടത്തിലെ സൗകര്യങ്ങൾ പരിഷ്‌കരിക്കാത്തത് രാജ്യത്തെ ലിംഗവിവേചനത്തിന്റെ പ്രതീകമാണെന്നും നിവേദനത്തിൽ പറയുന്നു.

Exit mobile version