Site icon Janayugom Online

കിവികളെ വിരട്ടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും

ന്യസിലന്‍ഡിനെതിരായ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും കെ എല്‍ രാഹുലിനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ പറന്നിറങ്ങിയത്. സമീപകാലത്തു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിനു വേണ്ടി കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഈ പരമ്പരയിലും ഇന്ത്യക്കൊപ്പമുണ്ട്. ഏറ്റവും അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ബാറ്റിങ്ങില്‍ താരം തിളങ്ങുകയും ചെയ്തു. ഫിനിഷറുടെ റോളാണ് അടുത്തിടെയായി സഞ്ജുവിനു ലഭിച്ചുകൊണ്ടിരുന്നത്. 

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ യുവനിരയ്ക്ക് തിളങ്ങാനുള്ള അവസരം കൂടിയാകും ന്യൂസിലന്‍ഡ് പരമ്പര. രാഹുലും രോഹിത്തുമില്ലാത്തതിനാല്‍ പുതിയ ഓപ്പണിങ് ജോഡിയെ ഇന്നത്തെ മത്സരത്തില്‍ കാണാനാകും. ഇഷാന്‍ കിഷന്‍ ടീമില്‍ ഉള്ളതിനാല്‍ ഓപ്പണറായിയിറങ്ങാന്‍ സാധ്യതയുണ്ട്. മറ്റൊരു താരത്തെ കണ്ടെത്തുകയെന്നതാണ് ടീമിന്റെ അടുത്ത വെല്ലുവിളി. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തായിരുന്നു. ഇതിന്റെ ക്ഷീണം മാറ്റാന്‍ കൂടിയുള്ള അവസരമാണിത്. 

ഹാര്‍ദിക്കിന് കീഴില്‍ പരമ്പരയെടുത്താല്‍ യുവതാരങ്ങളെ കണ്ടെത്താനും സാധിക്കും. അതേസമയം ന്യൂസിലന്‍ഡും സെമിയില്‍ തോറ്റാണ് പുറത്തായത്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ കിവികള്‍ക്ക് മുന്‍തൂക്കമുണ്ട്. ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 11 മത്സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു. ഒമ്പതു കളികളിലാണ് കിവികള്‍ക്കു വിജയിക്കാനായത്.

Eng­lish Summary:India agan­ist Kiwis in t20
You may also like this video

Exit mobile version