Site icon Janayugom Online

അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യ; ആരോപണവുമായി പാകിസ്ഥാന്‍

ഇന്ത്യക്കെതിരെ രൂക്ഷ ആരോപണവുമായി പാകിസ്ഥാന്‍. അമീര്‍ സര്‍ഫാറാസിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം. പാകിസ്ഥാനില്‍ വെച്ചാണ് അജ്ഞാതരുടെ ആക്രമണത്താല്‍ വെടിയേറ്റ്കൊല്ലപ്പെടുന്നത്.അടുത്തിടെ അമീറിന് പുറമെ ഇത്തരത്തില്‍ അജ്ഞാതരുടെ ആക്രമണത്താല്‍ ഗുണ്ടാനേതാക്കളും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും പാകിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്റെ, 2019ന് ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്ഥാനില്‍ തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അതേസമയം രാജ്യത്ത് കുറ്റകൃത്യം ചെയ്തതിന് ശേഷം അതിര്‍ത്തി കടക്കുന്ന തീവ്രവാദികളെ വധിക്കാന്‍ പാകിസ്ഥാനില്‍ ചെന്ന് ആക്രമണം നടത്താനും ഇന്ത്യക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

അയല്‍രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ആരെങ്കിലും രാജ്യത്തിനെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.എന്നാല്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടി പാക് നേതൃത്വം രംഗത്തെത്തിയിരുന്നു. 

ഏകപക്ഷീയമായി തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച് സാധാരണക്കാരെ നിയമവിരുദ്ധമായി വധിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ഒരു കുറ്റസമ്മതമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസില്‍ പ്രസ്താവനയില്‍ പറഞ്ഞതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അമീര്‍ സര്‍ഫറാസിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപണം
ഉയര്‍ത്തിയിരിക്കുന്നത്.

Eng­lish Summary:
India behind the killing of Amir Sar­faraz; Pak­istan with the accusation

You may also like this video:

Exit mobile version