Site icon Janayugom Online

ഭക്ഷ്യ എണ്ണയ്ക്കും തീവില: റഷ്യയില്‍ നിന്ന് റെക്കോഡ് വിലയ്ക്ക് ഇന്ത്യ സൂര്യകാന്തി എണ്ണ വാങ്ങുന്നു

Sunflower oil

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശ ശ്രമങ്ങള്‍ക്കുപിന്നാലെ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വിലയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഉക്രെയ്നും റഷ്യയുമാണ് ലോകത്തെ സൂര്യകാന്തി അഥവാ സണ്‍ഫ്ലവര്‍ ഓയില്‍ ഉള്‍പ്പെടെയുള്ളവ എണ്ണ ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്.
യുദ്ധം തകര്‍ത്ത ഉക്രെയ്നില്‍ നിന്ന് കയറ്റുമതി സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും ഭക്ഷ്യ എണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ സണ്‍ഫ്ലവര്‍ ഓയില്‍ വാങ്ങാന്‍ ധാരണയായതായി സൂചന.

ഉക്രെയ്നില്‍ നിന്നുള്ള ഇറക്കുമതി നിന്നതിനുപിന്നാലെ ഇന്ത്യ റഷ്യയില്‍ നിന്ന് പാചകത്തിനുള്ള സണ്‍ഫ്ലവര്‍ ഓയില്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചത് റെക്കോഡ് വിലയ്ക്കാണ്. 45,000 ടണ്‍ സണ്‍ഫ്ലവര്‍ ഓയിലാണ് ഏപ്രില്‍ മാസത്തോടെ കപ്പല്‍ വഴി എത്തുക. ഇന്ത്യന്‍ വിപണിയില്‍ പാചക എണ്ണയുടെ വില കുതിച്ചുയരുന്നതോടെയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
ടണ്ണിന് 2,150 ഡോളര്‍ തുകയ്ക്കാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. നേരത്തെ ടണ്ണിന് 1,630 ഡോളറിനാണ് ഉക്രെയ്ന്‍ ഇന്ത്യയ്ക്ക് ഭക്ഷ്യ എണ്ണ നല്‍കിയിരുന്നത്. സണ്‍ഫ്ലവര്‍ ഓയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് ഉക്രെയ്ന്‍. സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് പാം ഓയില്‍, സോയ ഓയില്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ സൂര്യകാന്തി എണ്ണയ്ക്ക് വിലകുറവായിരുന്നു. യുദ്ധം ആരംഭിച്ചതിനുപിന്നാലെ സൂര്യകാന്തി എണ്ണയുടെ വില കുത്തനെ ഉയരുകയായിരുന്നു.

എണ്ണകൾക്ക് പുറമെ റഷ്യ — യുക്രൈൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയില്‍, ഗ്യാസ്, ഗോതമ്പ്, വളം, ചെമ്പ്, ലോഹം, അലൂമിനിയം എന്നിവയുടെ വിലയും ആഗോളതലത്തില്‍ വര്‍ധിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജസ്ഥാനും ഉത്തര്‍പ്രദേശും ക്വിന്റലിന് 2,400–2,450 രൂപയ്ക്കാണ് ഗോതമ്പ് വിതരണം ചെയ്യുന്നത്. കൂടാതെ, യൂറിയ പോലുള്ള രാസവളങ്ങളുടെ വിലയും ആഗോള തലത്തിൽ ഉയര്‍ന്നു. ബെലാറസില്‍ നിന്നും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാസ്യത്തിന്റെ (എംഒപി) വിതരണവും യുദ്ധം കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: India buys sun­flower oil at record prices from Russia

You may like this video also

Exit mobile version