Site iconSite icon Janayugom Online

ഇന്ത്യ- ജോര്‍ദാന്‍ ഉഭയകക്ഷി വ്യപാരം; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് മില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ- ജോര്‍ദാന്‍ ഉഭയകക്ഷി വ്യപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് മില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രയോജനപ്പെടുത്താനും മികച്ച വരുമാനം കൊയ്യാനും മോഡി ജോര്‍ദാനിയന്‍ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ഇന്ത്യ- ജോര്‍ദാന്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. കിരീടാവകാശിയായ ഹുസൈന്‍ രാജകുമാരനും ജോര്‍ദാന്റെ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഇതില്‍ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ടു ബിസിനസ് ബന്ധത്തെ ഇരു നേതാക്കളും അംഗീകരിച്ചു. ജോര്‍ദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യക്കും പശ്ചിമേഷ്യക്കും അതിനപ്പുറവും ഓരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള രണ്ടാമന്‍ രാജാവ് അഭിപ്രായപ്പെട്ടു. ജോര്‍ദാന്റെ മൂന്നാമത്തെ വലിയ വ്യപാര പങ്കാളിയാണ് ഇന്ത്യയെന്ന് മോഡി ചൂണ്ടിക്കാട്ടി.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധത, ഡീ റാഡിക്കലൈസേഷന്‍, രാസവളങ്ങള്‍, കൃഷി, പുനരുപയോഗ ഊര്‍ജം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം തുടരുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇരു നേതാക്കളും അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലേയും വിവിധ മേഖലകളിലെ പ്രതിനിധികളും ബിസിനസ് നേതാക്കളും ഫോറത്തില്‍ പങ്കെടുത്തു. ജോര്‍ദാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി ഇന്നലെ എത്യോപ്യയിലെത്തി.

Exit mobile version