ബലൂചിസ്ഥാനിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള പതിവ് തന്ത്രങ്ങൾ മാത്രമാണിത്- എക്സ് പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാൻ അക്രമങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാകിസ്താൻ സൈന്യവും ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വിയും ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.
ഇരുന്നൂറോളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിലെ വിമതർ സുരക്ഷാസേനകളെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുകയാണ്.
ബലൂചിസ്ഥാൻ നിവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രി വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ വേഷം ധരിച്ച ആക്രമണകാരികൾ ശനിയാഴ്ച ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, വിപണികൾ എന്നിവിടങ്ങളിൽ വെടിയുതിർത്തു എന്ന് പാക് ആഭ്യന്തര മന്ത്രി തലാൽ ചൗധരി പറഞ്ഞു.

