Site iconSite icon Janayugom Online

പിണക്കം മറന്ന് ഇന്ത്യയും ചൈനയും; നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ തീരുമാനം

ചൈനയില്‍ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. രാജ്യത്തെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്താനും ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുമാണ് ഈ നിക്കമെന്ന് കേന്ദ്ര വാണിജ്യ‑വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. 

ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനെക്കുറിച്ച് വ്യവസായ ലോകവുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ രാജ്യം തയ്യാറാണ്. കോവിഡ് കാലത്ത് ഇന്ത്യന്‍ കമ്പനികളുടെ മൂല്യം ഇടിഞ്ഞപ്പോള്‍ അയല്‍രാജ്യങ്ങള്‍ അവ ഏറ്റെടുക്കുന്നത് തടയാനാണ് നിക്ഷേപ നിയമങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദനം വേഗത്തിലാക്കാനും വിതരണ ശൃംഖലകള്‍ ശക്തമാക്കാനുമാണ് മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായിയുള്ള വ്യാപാര ചര്‍ച്ചകള്‍ രാജ്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാതലത്തിലാണ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നതിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കും. കൂടാതെ ഇതുമൂലം ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനവും മാറ്റിവച്ചു. 

അതേസമയം ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുമായി ഒരു വര്‍ഷത്തെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ചിലിയുമായും രാജ്യം ഉടൻ തന്നെ കാരാര്‍ ഉപ്പുവക്കുമെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. 

Exit mobile version