Site iconSite icon Janayugom Online

എണ്ണവില വീണ്ടും കുറയ്ക്കണമെന്ന് റഷ്യയോട് ഇന്ത്യ

കൂടുതൽ ഇളവുകളോടെ റഷ്യയോട് ക്രൂഡ് ഓയിൽ ആവശ്യപ്പെട്ട് ഇന്ത്യ. ഒരു ബാരലിന് 70 ഡോളർ എന്ന നിരക്കിൽ ക്രൂഡ് ഓയിൽ നല്‍കണമെന്നാണ് റഷ്യയോട് ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം.

ഉക്രെയ്ൻ യുദ്ധം മൂലം റഷ്യക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ വിലക്കുകൾ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യ കൂടുതലായി റഷ്യയിൽ നിന്നും എണ്ണ വാങ്ങിയത്. വിലക്കുകളെ പ്രതിരോധിക്കാൻ ഇളവുകളോടെയാണ് റഷ്യ ക്രൂഡ് ഓയിൽ വിറ്റത്.

എന്നാൽ ഇനിയും ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. ആ​ഗോള തലത്തിൽ ക്രൂഡ് ഓയിൽ ബാരൽ ഒന്നിന് 108 ഡോളറാണ് നിലവിലെ വില. ഇതിൽ നിന്നും 30 ശതമാനത്തിലേറെ വിലക്കിഴിവോടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. റഷ്യൻ ഓയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് വിലക്കില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ സാങ്കേതികമായി ബുദ്ധിമുട്ടുകളുണ്ട്.

സമുദ്ര വ്യാപാരത്തിന് റഷ്യക്ക് മേൽ വന്ന വിലക്കുകൾ ഇറക്കുമതിക്ക് തടസങ്ങളുണ്ടാക്കുന്നു. മാത്രമല്ല റഷ്യൻ ധനകാര്യ സ്ഥാപനങ്ങളിൽ വന്ന വിലക്കുകളും ഇടപാടുകളിൽ ചില തടസങ്ങൾ സൃഷ്ടിക്കുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കൂടുതൽ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉക്രെയ്ൻ‑റഷ്യ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ കുതിച്ചു ചാട്ടമാണുണ്ടായത്. സർക്കാർ, സ്വകാര്യ റിഫൈനറി കമ്പനികൾ ഫെബ്രുവരി മുതൽ ഇതുവരെ നാലുകോടി ബാരൽ ക്രൂഡ് ഓയിൽ ഇളവുകളോടെ റഷ്യയിൽ നിന്നു വാങ്ങിയെന്നാണ് കണക്ക്. 2021 നേക്കാൾ 20 ശതമാനം വർധനവാണ് റഷ്യ‑ഇന്ത്യ എണ്ണ ഇടപാടിൽ ഉണ്ടായിരിക്കുന്നത്.

Eng­lish sum­ma­ry; India urges Rus­sia to cut oil prices again

You may also like this video;

Exit mobile version