Site iconSite icon Janayugom Online

ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മാറ്റി

ഇന്ത്യ‑യുഎസ് ഇടക്കാല വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മാറ്റിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനങ്ങള്‍, യുഎസ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി എന്നിവയുടെ പശ്ചാത്തലത്തിലാണ് നടപടി.
വാഷിങ്ടണില്‍ ആരംഭിക്കേണ്ടിയിരുന്ന ചീഫ് നെഗോഷ്യേറ്റര്‍മാരുടെ യോഗമാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് പുനഃക്രമീകരിച്ചത്. വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദര്‍പണ്‍ ജെയിനിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇന്ന് യുഎസിലേക്ക് തിരിക്കേണ്ടതായിരുന്നു. മാറുന്ന സാഹചര്യങ്ങളും അവയുടെ പ്രത്യാഘാതങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം പുതിയ തീയതി നിശ്ചയിക്കാനാണ് ഇരുപക്ഷവും തീരുമാനിച്ചിരിക്കുന്നത്.
ട്രംപ് ഭരണകൂടം ലോകരാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കോടതി വിധിയെ മറികടക്കാന്‍, എല്ലാ രാജ്യങ്ങള്‍ക്കും 15% പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചര്‍ച്ചകള്‍ അതീവ പ്രാധാന്യമുള്ളതാണ്. 2025 ഓഗസ്റ്റില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയ 25% പരസ്പര താരിഫും, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ 25% അധിക തീരുവയും ചേര്‍ന്ന് ഇന്ത്യ നേരിടുന്നത് ആകെ 50% എന്ന ഉയര്‍ന്ന താരിഫാണ്. ഈ മാസം ആദ്യം നടന്ന ചര്‍ച്ചകളില്‍ വാഷിങ്ടണ്‍ ഈ താരിഫ് 18% ആയി കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. ഇതോടെ ശിക്ഷാനടപടിയായി ഏര്‍പ്പെടുത്തിയ ആദ്യത്തെ 25% നീക്കം ചെയ്യപ്പെട്ടെങ്കിലും ബാക്കി നിലനില്‍ക്കുന്നുണ്ട്.

Exit mobile version