Site icon Janayugom Online

പാകിസ്ഥാനെ തുരത്തി ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് വെങ്കലം. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ആവേശജയം. ഹര്‍മന്‍പ്രീത് സിങ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിങ് എന്നിവര്‍ ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ അര്‍ഫ്രാസ്, അബ്ദുള്‍ റാണ, നദീം എന്നിവരാണ് പാകിസ്ഥാനുവേണ്ടി ഗോളടിച്ചത്.

ഇന്ത്യ ഉജ്ജ്വലമായ രീതിയിലാണ് തുടങ്ങിയത് ഹര്‍മന്‍പ്രീത് സിങിലൂടെ ഇന്ത്യ തുടക്കത്തില്‍ തന്നെ ലീഡ് എടുത്തു. താരത്തിന്റെ ടൂര്‍ണമെന്റിലെ എട്ടാമത്തെ ഗോളായിരുന്നു ഇത്‌. 11ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധത്തിലെ വീഴ്ച മുതലാക്കി അര്‍ഫ്രാസ് പാകിസ്ഥാന് സമനില നല്‍കി. 33-ാം മിനിറ്റില്‍ അബ്ദുള്‍ റാണയിലൂടെ അവര്‍ ഞെട്ടിക്കുന്ന ലീഡും നേടി. എന്നാല്‍ 12 മിനിറ്റിനകം സുമിത്തിലൂടെ ഗോള്‍ മടക്കി ഇന്ത്യ സമനില പിടിച്ചു.

53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിട്ട് വരുണ്‍ കുമാര്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ് ഇന്ത്യക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ച് വിജയം ഉറപ്പാക്കിയെങ്കിലും അവസാന നിമിഷം നദീമിലൂടെ ഒരു ഗോള്‍ മടക്കി പാക്കിസ്ഥാന്‍ തോല്‍വിഭാരം കുറച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ ഇന്ത്യക്ക് സെമിയില്‍ ജപ്പാനോട് വമ്പന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നു. 5–3നാണ് ജപ്പാന്‍, ഇന്ത്യയെ തകര്‍ത്തത്.

eng­lish sum­ma­ry; India wins bronze over Pakistan

you may also like this video;

Exit mobile version