Site icon Janayugom Online

ദേശീയപാതയില്‍ വിമാനമിറക്കി ഇന്ത്യന്‍ വ്യോമസേന

രാജസ്ഥാനിലെ ബാര്‍മറില്‍ ദേശീയപാതയില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി ഇന്ത്യന്‍ വ്യോമസേന. അടിയന്തര ഘട്ടങ്ങളില്‍ വിമാനത്താവളങ്ങളിലല്ലാതെ വിമാനമിറക്കാന്‍ തയ്യാറാക്കിയിട്ടുള്ള ലാന്‍ഡിങ് സ്ട്രിപ്പുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ദേശീയ പാത 925 ല്‍ സട്ടാ-ഗാന്ധവ് മേഖലയില്‍ ഇറങ്ങിയത്. 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, സിഡിസി ബിപിന്‍ റാവത്ത് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ സഞ്ചരിച്ച സുഖോയ് 30 എംകെഐ വിമാനവും എഎന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനവും എംഐ17 ഹെലികോപ്ടറും ലാന്‍ഡ് ചെയ്തു. 

രക്ഷാപ്രവര്‍ത്തനത്തിനും വ്യോമതാവളങ്ങള്‍ ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളിലും വിമാനം ഇറക്കുന്നതിനായി വ്യത്യസ്ത സംസ്ഥാനങ്ങളിലെ 27 ദേശീയപാതകള്‍ ഉപയോഗിക്കാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പ്രദേശമാണ് ബാര്‍മര്‍. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ എപ്പോഴും സജ്ജരാണെന്ന് തെളിയിക്കുക കൂടിയാണിതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. നേരത്തെ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ വ്യോമസേന വിമാനം ഇറക്കിയിരുന്നു. 

ENGLISH SUMMARY:Indian Air Force lands on Nation­al Highway
You may also like this video

Exit mobile version