Site iconSite icon Janayugom Online

ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് 18,000 കോടിയുടെ നഷ്ടം

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കനത്ത പ്രഹരമാകുന്നു. യുദ്ധത്തെത്തുടർന്ന് വ്യോമാതിർത്തികൾ അടച്ചതും എണ്ണവില കുതിച്ചുയരുന്നതും ഇന്ത്യൻ വ്യോമയാന മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 17,000 മുതൽ 18,000 കോടി രൂപയുടെ വരെ നഷ്ടം വിമാനക്കമ്പനികൾ നേരിടേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൾ. 

യുദ്ധം രൂക്ഷമായതോടെ പശ്ചിമേഷ്യയിലേക്കുള്ള 180 ഓളം വിമാന സർവീസുകൾ ഒറ്റദിവസം കൊണ്ട് റദ്ദാക്കി. ഗൾഫ് മേഖലയിലെ ഏറ്റവും തിരക്കേറിയ 11 വ്യോമപാതകൾ ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ ദുബായ്, അബുദാബി, ദോഹ, റിയാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. എയർ ഇന്ത്യയുടെ യൂറോപ്യൻ സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാന വാരം വരെ ബുക്ക് ചെയ്തവർക്ക് സൗജന്യമായി യാത്ര മാറ്റാനോ പൂർണമായ തുക തിരികെ നൽകാനോ കമ്പനികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിദേശ കമ്പനികളും സർവീസുകൾ വെട്ടിക്കുറച്ചതോടെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഗൾഫ് വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാർ ദുരിതത്തിലായി. പ്രവാസി തൊഴിലാളികൾ, ബിസിനസ് യാത്രക്കാർ, മെഡിക്കൽ ടൂറിസത്തിനായി ഇന്ത്യയെ ആശ്രയിക്കുന്നവർ എന്നിവരെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും.

വിമാനക്കമ്പനികളുടെ ആകെ ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് കുതിക്കുന്നത് കമ്പനികളുടെ സാമ്പത്തിക ഭദ്രത തകർക്കും. ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി ദീർഘദൂര പാതകളിലൂടെ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് ഇന്ധന ഉപഭോഗം വര്‍ധിപ്പിക്കുകയും വിമാന നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്യും.
യുദ്ധം നീണ്ടുപോയാൽ റഷ്യയോ മധ്യേഷ്യൻ രാജ്യങ്ങളോ വഴിയുള്ള പുതിയ പാതകൾ കണ്ടെത്തേണ്ടി വരും. ഇത് അന്താരാഷ്ട്ര വിമാന യാത്രകൾ കൂടുതൽ ചെലവേറിയതാക്കും. 

Exit mobile version