Site icon Janayugom Online

ഇന്ത്യന്‍ നിര്‍മ്മിത തുള്ളിമരുന്ന് വീണ്ടും വിവാദത്തില്‍; ശ്രീലങ്കയില്‍ 30ല്‍ അധികം പേര്‍ക്ക് അലര്‍ജി

ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നിന് പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നും വിവാദത്തില്‍. തുള്ളിമരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ മുപ്പതിലധികം പേരുടെ കണ്ണിന് അലര്‍ജി പ്രശ്നങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യാന ഒഫ്താല്‍മിക്സ് എന്ന കമ്പനിയുടെ തുള്ളിമരുന്നിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോണ്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) അന്വേഷണം ആരംഭിച്ചു. തുള്ളിമരുന്ന് ഉപയോഗിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയം ഏപ്രിലില്‍ തന്നെ മരുന്ന് തിരികെ വിളിച്ചിരുന്നു. തുള്ളിമരുന്നില്‍ ബുര്‍കോള്‍ഡേരിയ സെപാസിയ എന്ന അപകടകാരിയായ ബാക്ടീയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ദ സണ്‍ഡെ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിഷയം ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അലര്‍ജി പ്രശ്നങ്ങളുണ്ടായവരുടെ എണ്ണം 35ന് മുകളില്‍ പോയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയുള്ള ലാബില്‍ തുള്ളിമരുന്ന് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവരും. ഇതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് അന്ധതയ്ക്കും മരണത്തിനും കാരണമായെന്ന അമേരിക്കയുടെ പരാതിയില്‍ തമിഴ്‌നാട്ടിലെ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയറിന്റെ 14 തുള്ളിമരുന്നുകള്‍ ഫെബ്രുവരിയില്‍ പിന്‍വലിച്ചിരുന്നു. 55 പേരെയാണ് ഇത് ബാധിച്ചത്.

eng­lish summary;Indian-made drops are in con­tro­ver­sy again

you may also like this video;

Exit mobile version