Site icon Janayugom Online

ട്രെയിനുകളില്‍ നിന്ന് വീണ് പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ഇന്ത്യന്‍ റയില്‍വേ തന്നെ നല്‍കണമെന്ന് ഹൈക്കോടതി

train

ലോക്കൽ ട്രെയിനുകൾ മുംബൈയുടെ ജീവനാഡികളാണെന്നും, തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വീണ് പരിക്കേറ്റാൽ അതിന് നഷ്ടപരിഹാരം ഇന്ത്യന്‍ റയില്‍വേ നല്‍കണമെന്നും ബോംബെ ഹൈക്കോടതി. തിരക്കുള്ള ട്രെയിനില്‍ നിന്ന് ആരെങ്കിലും വീണ് മരിക്കുകയാണെങ്കില്‍ അത് അനിഷ്ട സംഭവത്തിന്റെ പരിധിയിൽ വരുമെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ലോക്കൽ ട്രെയിനിൽ നിന്ന് വീണ് കാലിന് പരിക്കേറ്റ 75 കാരന് മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിൾ ബെഞ്ച് പശ്ചിമ റെയിൽവേയോട് ആവശ്യപ്പെട്ടു.

അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകണമെന്ന് പറയുന്ന റയിൽവേ നിയമത്തിലെ 124(എ) വകുപ്പിന്റെ കീഴിലല്ല കേസ് വരുന്നതെന്ന് പശ്ചിമ റെയിൽവേ വാദിച്ചു. നിതിൻ ഹുണ്ടിവാല എന്ന ഹർജിക്കാരൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ചുവെന്നായിരുന്നു റയില്‍വേയുടെ വാദം.

ഈ സംഭവം അനിഷ്‌ട സംഭവങ്ങൾ എന്ന ഗണത്തില്‍പ്പെടുന്നതാണെന്ന് ജസ്റ്റിസ് ഡാംഗ്രെ അഭിപ്രായപ്പെട്ടു. മുംബൈയിലെ ലോക്കൽ ട്രെയിനുകളെ ‘നഗരത്തിന്റെ ലൈഫ് ലൈൻ’ എന്ന് വിളിക്കാറുണ്ട്, നഗരവാസികളുടെ വലിയൊരു വിഭാഗം ജോലിസ്ഥലത്തേക്കും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇത്തരം ട്രെയിനുകളെയാണ് ആശ്രയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
അപകടത്തിൽപ്പെട്ട യാത്രക്കാരനോ അനിഷ്ട സംഭവങ്ങളിൽ പെട്ട് മരിച്ച യാത്രക്കാരുടെ ആശ്രിതർക്കോ വേഗത്തിലുള്ള പ്രതിവിധി നൽകുകയെന്നതാണ് റെയിൽവേ നിയമത്തിലെ സെക്ഷൻ 124(എ) യുടെ ലക്ഷ്യമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Indi­an Rail­ways should pay com­pen­sa­tion to those injured in train derailment

You may like this video also

Exit mobile version