Site icon Janayugom Online

ഗിനിയ‍യില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി, ഭക്ഷണവും വെള്ളവുമില്ല, പട്ടാളത്തെ കാവല്‍ ഏര്‍പ്പെടുത്തി; സുരക്ഷിതരല്ലെന്ന് നാവികര്‍‍

Navy

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഗിനിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി. കപ്പലില്‍ ഉണ്ടായിരുന്ന (വിസ്മയയുടെ സഹോദരന്‍) വിജിത്ത് ഉള്‍പ്പടെയുള്ളവര്‍ പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ജയിലിലേക്ക് മാറ്റിയെന്നും ആയുധ ധാരികളായ പട്ടാളക്കാരെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണുള്ളത്. ഇവരില്‍ പതിനാറ് പേര്‍ ഇന്ത്യക്കാരാണ്. ജയിലിലേക്ക് മാറ്റപ്പെട്ട തങ്ങള്‍ സുരക്ഷിതര്‍ അല്ലെന്നും ഭക്ഷണവും വെള്ളവും പോലും ഇല്ലെന്നും ഇവര്‍ അറിയിച്ചു. എക്വറ്റോറിയല്‍ ഗിനി സൈന്യമാണ് കപ്പലിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. നൈജീരിയയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും രക്ഷപ്പെട്ടാണ് ഇവര്‍ ഗിനിയുടെ പരിധിയിലെത്തിയത്. കപ്പല്‍ നൈജീരിയയ്‌ക്ക് കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് മുന്‍പ് അറിയിച്ചിരുന്നു.

ഇരുപത് ലക്ഷം ഡോളര്‍ കപ്പല്‍ കമ്പനിയില്‍ നിന്നും സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഈടാക്കിയ ശേഷമാണ് ഗിനി ഇത്തരത്തില്‍ നടപടിയെടുത്തത്. അതേസമയം കപ്പലിലുള‌ളവര്‍ തങ്ങള്‍ അവശരാണെന്നും എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തില്‍ കാര്യമായി ഇടപെടണം. 20 നോട്ടിക്കല്‍ മൈല്‍ അകലെ നൈജീരിയന്‍ നേവിയുടെ കപ്പല്‍ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേയ്ക്ക് കൊണ്ടപോകാന്‍ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം.’ വീഡിയോയില്‍ കപ്പലിലുള്ളവര്‍ പറയുന്നു.

ഇടപെടൽ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറയുമ്പോഴും നിലവില്‍ കപ്പലിന് 24 നോട്ടിക്കല്‍ മൈല്‍ അകലെയായി നൈജീരിയന്‍ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. ആശങ്കയുള്ള സാഹചര്യമാണ് ഉള്ളത്. കസ്റ്റഡിയില്‍ എടുത്തിട്ടുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് ഗിനി വൈസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 20 ലക്ഷം ഡോളര്‍ ഗിനി പിഴ ഈടാക്കിയിട്ടുണ്ട്. കപ്പലിന്റെ നിയന്ത്രണവും ഗിനി സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.അഗസ്റ്റ്‌ മുതൽ മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ട്. തടവില്‍ കഴിയുന്ന ജീവനക്കാരെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry: Indi­an sailors cap­tured in Guinea were trans­ferred to pris­ons, with­out food and water, under mil­i­tary guard; Sailors are not safe

You may like this video also

Exit mobile version