Site icon Janayugom Online

ബ്രിട്ടന്‍ ഭരിക്കാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍; പ്രധാനമന്ത്രിക്കായുളള മൂന്നാം റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനായി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാര്‍ നടത്തുന്ന വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലും ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനക് മുന്നില്‍. അദ്ദേഹത്തിന് 115 വോട്ടുകള്‍ ലഭിച്ചു.

മുന്‍ പ്രതിരോധമന്ത്രി പെന്നി മോര്‍ഡോണ്ട് 82 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടും നേടി സുനകിന് പിന്നിലുണ്ട്. ചൊവ്വാഴ്ച നാലാം റൗണ്ട് വോട്ടെടുപ്പ് നടക്കും. രണ്ട് സ്ഥാനാര്‍ഥികള്‍ ശേഷിക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അന്തിമ വോട്ടെടുപ്പിലാണു പ്രധാനമന്ത്രിയെ കണ്ടെത്തുക. സെപ്റ്റംബര്‍ അഞ്ചിനു പുതിയ നേതാവിനെ പ്രഖ്യാപിക്കും. ഋഷി സുനക് വിജയിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യ വംശജനാകും അദ്ദേഹം.

ബോറിസ് ജോണ്‍സനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷി സുനകിന്റെ ഭാര്യ. നേരത്തെ തന്നെ ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരന്തര വിവാദങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോണ്‍സന്റെ രാജിവെച്ചതിന് പിന്നാലെയാണ് റിഷി സുനകിന്റെ പേര് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ബോറിസ് ജോണ്‍സന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക് ആയിരുന്നു. ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി റിഷി സുനകിനാണ് കൂടുതല്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റിഷി സുനക് പ്രധാനമന്ത്രിയായാല്‍ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ഇദ്ദേഹം. പഞ്ചാബില്‍ നിന്നാണ് റിഷി സുനകിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്. ബ്രിട്ടനില്‍ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്.

Eng­lish sum­ma­ry; Indi­an born to rule Britain; Rishi Sunak is ahead in the third round of vot­ing for the Prime Minister

You may also like this video;

Exit mobile version