Site icon Janayugom Online

ലോക റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകൾ പിന്നിലേക്ക്

സർവകലാശാലകളുടെ ക്വാക്വറെല്ലി സെെമണ്ട്സ്(ക്യുഎസ്) ലോക റാങ്കിങ്ങിൽ ഒരു ഇന്ത്യൻ സ്ഥാപനവും മികച്ച 100 ൽ ഇടംനേടിയില്ല. മികച്ച 200 ൽ പോലും മൂന്ന് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ ഇടംപിടിക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ മൊത്തം പട്ടികയിൽ 41 ഇന്ത്യൻ സ്ഥാപനങ്ങളും സർവകലാശാലകളും ഉൾപ്പെട്ടുവെന്നത് നേട്ടമായി. കഴിഞ്ഞ വർഷം ഇത് 35 ആയിരുന്നു. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐഐഎസ്‍സി) ആണ് ആഗോള റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ സ്ഥാനം. 155-ാം സ്ഥാനമാണ് ഐഐഎസ്‍സിക്ക്. കഴിഞ്ഞ വർഷത്തെ 186ൽ നിന്ന് ഉയർന്നാണ് ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത്. എല്ലാ സൂചകങ്ങളിലും ഐഐഎസ്‍സി മികവ് പുലർത്തിയതായി ക്യുഎസ് റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ, ഐഐടി ഡൽഹി എന്നിവയാണ് ആദ്യ 200ലെ മറ്റ് രണ്ട് സ്ഥാപനങ്ങൾ. ഐഐടി ബോംബെ കഴിഞ്ഞ വർഷത്തെ 177ൽ നിന്നും 172ലേക്കും ഐഐടി ഡൽഹി 185-ാം സ്ഥാനത്തുനിന്നും 174ലേക്കും ഉയർന്നു. 

ആറ് ഇന്ത്യന്‍ സ്ഥാപനങ്ങളാണ് ആദ്യ 300 ല്‍ ഉള്‍പ്പെട്ടത്. ഐഐടി മദ്രാസ് 250-ാം സ്ഥാനം നേടി. കഴിഞ്ഞ വർഷം 255 ആയിരുന്നു റാങ്ക്. ഐഐടി കാൺപൂർ 264, ഐഐടി ഗൊരഖ്പുർ 270 എന്നിവയും 300 ല്‍ ഇടം നേടി. 300നും 400നും ഇടയിൽ, ഐഐടി റൂർക്കിയും ഐഐടി ഗുവാഹട്ടിയും ഇടം പിടിച്ചു. യഥാക്രമം 369, 384 സ്ഥാനങ്ങളാണ് നേടിയത്. ഐഐടി ഇൻഡോർ 396-ാം സ്ഥാനത്താണ്. ഡൽഹി യൂണിവേഴ്സിറ്റിയും റാങ്കിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ 500–510ല്‍ നിന്ന് 521–550 ആയി കുറഞ്ഞു. അതേസമയം പൂനെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാല കഴിഞ്ഞ വർഷത്തെ മികച്ച 591–600ൽ നിന്ന് 541–550 ആയി ഉയരും. ജെഎൻയുവിന്റെ റാങ്കിങ് 561–570ല്‍ നിന്ന് 601–650ലേക്ക് താഴ്ന്നപ്പോള്‍ ഹൈദരാബാദ് സർവകലാശാല 651–700ൽ നിന്ന് 751–800 നിരയിലേക്ക് വീണു. മദ്രാസ് സര്‍വകലാശാല, ജാദവ്പൂർ സര്‍വകലാശാല, കൽക്കട്ട സര്‍വകലാശാല, അലിഗഡ് മുസ്‍ലിം സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ജാമിയ ഹംദർദ്, ബനാറസ് ഹിന്ദു സര്‍വകലാശാല, പോണ്ടിച്ചേരി സര്‍വകലാശാല തുടങ്ങിയവ ആഗോള പട്ടികയിലുണ്ട്. 

സ്വകാര്യസ്ഥാപനമായ ഒപി ജിൻഡാൽ സര്‍വകലാശാല 701–750ൽ നിന്ന് 651–700 ശ്രേണിയിലേക്ക് മെച്ചപ്പെട്ടു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ, കർണാടക, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്, പിലാനി എന്നിവ കഴിഞ്ഞ വർഷത്തെ സ്ഥാനം നിലനിർത്തി. ചണ്ഡീഗഢ് സർവകലാശാല 1000 റാങ്കിനുള്ളില്‍ ഉള്‍പ്പെട്ടതും ശ്രദ്ധേയമായി. ‘ഇന്ത്യ പുതിയ ഉയരങ്ങളിൽ എത്തണമെങ്കിൽ, സർവകലാശാലകൾക്കകത്തും ഈ മേഖലയിലുടനീളവും കൂടുതൽ വിപുലീകരണം ആവശ്യമാണ്’ ക്യുഎസിലെ സീനിയർ വൈസ് പ്രസിഡന്റ് ബെൻ സൗട്ടർ പറഞ്ഞു. 

Eng­lish Summary:Indian uni­ver­si­ties fall behind in world rankings
You may also like this video

Exit mobile version