Site iconSite icon Janayugom Online

തൊഴിലില്ലായ്മയിൽ വലയുന്ന ഇന്ത്യൻ യുവത്വം

ണ്ട് കോടി യുവജനങ്ങൾക്ക് ഒരു വർഷം ജോലി എന്ന വാഗ്ദാനവുമായി 2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണ കാലയളവിൽ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തിച്ചേർന്നു. രാഷ്ട്രത്തിലും സാമ്പത്തിക മേഖലയിലും ഗുണപരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാനായി തങ്ങൾ ആർജിച്ചെടുത്ത അറിവും നൈപുണ്യങ്ങളും ഉപയോഗരഹിതമാകുന്നത് അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിൽ സൃഷ്ടിച്ച പൊട്ടിത്തെറികൾ ചെറുതായിരുന്നില്ല. സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവികമായ നിലനില്പിന് വർഷംതോറും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നിരിക്കെ നികത്താതെ കിടന്നിരുന്ന തസ്തികകളുടെ എണ്ണം ഇരട്ടിയിലേറെയായി വർധിപ്പിച്ചും സർക്കാർ തൊഴിലുകൾക്ക് പുറമെ പൊതു സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചും തുല്യതയില്ലാത്ത യുവജന വഞ്ചന മുഖമുദ്രയാക്കിക്കൊണ്ടായിരുന്നു 10 വർഷക്കാലം മോഡി സർക്കാർ പൂർത്തിയാക്കിയത്.
2014ൽ മോഡി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ മോഡിയുടെ ഭരണ കാലയളവിൽ ഒഴിവുകൾ അതി ഭീമമായി വർധിച്ച കാഴ്ചയാണ് കാണാനായത്. ‘സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി’ ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ തൊഴിൽ പങ്കാളിത്ത നിരക്ക് കോവിഡിനുശേഷം കുത്തനെ ഇടിഞ്ഞതായാണ് പ്രസ്താവിക്കുന്നത്. 2023ലെ തൊഴിൽ പങ്കാളിത്ത നിരക്ക് 39.5 ശതമാനമാണെന്ന് റിപ്പോർട്ട്. 2017ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ 39 ശതമാനം പേർ അതായത് 45 കോടി ആളുകൾ തൊഴിൽ തേടി രാജ്യം മുഴുവൻ അലയുകയാണെന്നര്‍ത്ഥം.

2014 മുതൽ 2023വരെയുള്ള കാലയളവിൽ 24.08 കോടി ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചതിൽ 0.33 ശതമാനത്തിന് മാത്രമാണ് നിയമന ഉത്തരവ് നൽകിയത്. 2014 മുതൽ ഓരോ വർഷവും അപേക്ഷകളുടെ എണ്ണം ശരാശരി 2.75 കോടിയാണെന്നിരിക്കെ ഒമ്പത് വർഷത്തിനിടെ ലഭിച്ച അപേക്ഷകരിൽ നിയമനം നേടിയ ഉദ്യോഗാർത്ഥികളുടെ അനുപാതം ഓരോ വർഷവും 0.07 ശതമാനം മുതൽ 0.80 ശതമാനം വരെയാണെന്നാണ് കണക്കുകൾ. 2023ൽ രാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം 42 കോടിയിലേറെയാണ്. പ്രതിവർഷം 80 ലക്ഷം യുവജനങ്ങൾ തൊഴിലന്വേഷകരായി രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ തൊഴിൽ സാധ്യതകള്‍ വൻതോതിൽ കുറഞ്ഞുവരികയാണ്. 2014ൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നിയമിച്ചത് 80,650 പേരെ ആയിരുന്നുവെങ്കിൽ 2023ൽ അത് 36,348 ആയി കുറയുകയാണ് ചെയ്തത്. 2018–20 വർഷത്തിൽ തൊഴിലില്ലായ്മ നിമിത്തം 9,140 പേരാണ് ഇന്ത്യയിൽ ജീവനൊടുക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിലും കേന്ദ്ര സർക്കാരിന്റെ സ്വകാര്യവല്‍ക്കരണ നിയമന നിരോധന നയങ്ങൾ സൃഷ്ടിച്ച ആഘാതങ്ങൾ ചില്ലറയല്ല. റെയിൽവേയിൽ 2,177 ഗസറ്റഡ് തസ്തികകളും 2,63,370 നോൺ ഗസറ്റഡ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ആറ് വർഷത്തിനിടെ 72,000ലധികം തസ്തികകളാണ് നിർത്തലാക്കിയത്. എന്‍ജിനീയർമാർ, ടെക്നീഷ്യന്മാർ, സ്റ്റേഷൻ മാസ്റ്റർമാർ തുടങ്ങി അതിപ്രധാന തസ്തികകൾ പോലും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. 2022–23 കാലയളവിൽ സിഗ്നൽ മറികടന്നതുൾപ്പെടെ 162 അപകടങ്ങൾ അമിത ജോലി ഭാരം നിമിത്തമാണെന്ന് റെയിൽവേ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരുടെ അപര്യാപ്തതയെ സംബന്ധിച്ച് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പലവട്ടം പ്രക്ഷോഭം നടത്തുകയും അധികാരികളെക്കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പരിഹാരം മാത്രം അകലെയാണ്. 2017നും 2021നും ഇടയിൽ നടന്ന റെയിൽവേ അപകടങ്ങളെക്കുറിച്ചുള്ള സിഎജിയുടെ വിശകലനം സൂചിപ്പിക്കുന്നത്, ഈ കാലയളവിലെ മൊത്തം അപകടങ്ങളിൽ 69 ശതമാനവും പാളം തെറ്റിയത് നിമിത്തമാണെന്നാണ്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രമുഖമായ ബിഎസ്എൻഎല്ലിന്റെ സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് 2019 മുതൽ 2021 വരെയുള്ള കാലയളവിൽ 1,44,711 ബിഎസ്എൻഎൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2019ൽ 1,66,974 സ്ഥിരം ജോലിക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,16,088 ജീവനക്കാർ ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നു. ഒരു വർഷംകൊണ്ടാണ് അവരിൽ 1,15,634 പേരെയും പിരിച്ചുവിട്ടത്. തുടർന്ന് 2020 മുതലുള്ള വർഷങ്ങളിലും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതോടെ നിലവിൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമായി ബിഎസ്എൻഎൽ ചുരുങ്ങി. കരാർ ജീവനക്കാരുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയ് കൗൺസിൽ അംഗമായിരുന്ന ഡോ. അംബേദ്കറായിരുന്നു അക്കാലത്തെ തൊഴിൽനിയമങ്ങൾ പാസാക്കാൻ മുൻകൈ എടുത്തിരുന്നത്. ഐഎൽഒ (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ) സ്ഥാപക അംഗമായ ഇന്ത്യ ഐഎൽഒ അംഗീകരിച്ച നിയമങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരുമായിരുന്നു. എന്നാൽ 1991 മുതൽ രാജ്യത്താരംഭിച്ച ആഗോളവല്‍ക്കരണ – നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായുള്ള സ്വകാര്യവല്‍ക്കരണവും, തൊഴിലാളി വിരുദ്ധ നിലപാടുകളും നിമിത്തം സ്ഥിരം ജോലികൾ എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നതാണ് സത്യം.
സ്വാതന്ത്ര്യാനന്തരം ഭീകരമായി വളർന്ന ഇന്ത്യൻ കുത്തക മുതലാളിവർഗം സാമ്രാജ്യത്വ ധനമൂലധനവുമായി കൂട്ടുചേർന്ന് സമകാലിക നയങ്ങൾ ആവിഷ്കരിക്കുമ്പോൾ പ്രസ്തുത നയങ്ങളോട് വിധേയത്വം പുലർത്തുന്ന നിലപാടാണ് ഭരണകൂടം കാലങ്ങളായി സ്വീകരിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് തുടക്കം കുറിച്ച സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളുടെ മറവിലെ ജനദ്രോഹ നടപടികൾ പൂർവാധികം ശക്തിയോടെ നടപ്പാക്കുകയായിരുന്നു മോഡി സർക്കാർ.
2019ൽ പാസാക്കിയ വേജ് കോഡ് ബില്ലിലൂടെ തൊഴിലാളിവർഗത്തിന്റെ ജീവിത തൊഴിൽ സാഹചര്യങ്ങളിൽ മുതലാളിത്ത നയങ്ങളെ പ്രതിഷ്ഠിച്ച ഭരണവർഗം രാജ്യത്തെ നവീന ബിസിനസ് സാഹചര്യങ്ങൾക്കനുസരിച്ചുള്ള തൊഴിൽ മേഖലയുടെ പരിവർത്തനമെന്ന ലേബലിൽ 29 തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡുകളാക്കാൻ കുത്സിത ശ്രമം നടത്തി കേന്ദ്ര ഭരണകൂടത്തെ നിയന്ത്രിക്കുന്ന വർഗത്തെ തൃപ്തിപ്പെടുത്താനും ഭരണ കാലയളവിൽ ശ്രമിക്കുകയുണ്ടായി.
തങ്ങൾക്ക് ഇഷ്ടമുള്ളവരെ നിയമിക്കാനും, തോന്നുമ്പോൾ പിരിച്ചുവിടാനും സ്വാതന്ത്ര്യം വേണമെന്ന കുത്തകകളുടെ നിബന്ധനകൾക്ക് കീഴടങ്ങിക്കൊണ്ട് മുതലാളിത്തത്തിനെതിരെ ഉയർന്നുവരുന്ന വർഗ സമരശക്തികളെ ശിഥിലീകരിക്കുന്നതിന് സഹായം ചെയ്യുകയായിരുന്നു കേന്ദ്രം. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിലും ആനുകൂല്യങ്ങളിലും പ്രതികൂല മാറ്റങ്ങൾ സൃഷ്ടിച്ച് നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ വേരറുത്ത് കൊണ്ട് തൊഴിലിടത്തെ ഉടമകൾക്ക് മാത്രമനുകൂലമായി നിശ്ചയിച്ചുള്ള സമാനതകളില്ലാത്ത തൊഴിലാളി വിരുദ്ധ, പൊതുമേഖലാ വിരുദ്ധ നടപടികൾ തൊഴിലാളികളിൽ മാത്രമല്ല തൊഴിലന്വേഷകരായ ചെറുപ്പക്കാരിലും സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതുമായ ആശങ്കകൾ ചെറുതല്ല. 

നവലിബറൽ നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളെല്ലാം തന്നെ ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്കനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളെ നിഷ്കാസനം ചെയ്തു കൊണ്ടിരിക്കുകയാണ്. 1973ൽ നിലവിലുള്ള ലോക സാമ്പത്തിക ക്രമത്തെത്തന്നെ മാറ്റിമറിച്ചു കൊണ്ടും നവ ലോക സാമ്പത്തിക ക്രമം ലക്ഷ്യം വച്ചുകൊണ്ടും ബഹുരാഷ്ട്ര കുത്തകകൾക്ക് പെരുമാറ്റച്ചട്ടങ്ങൾ നിഷ്കർഷിച്ചുകൊണ്ടും പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കിയിരുന്നു. പക്ഷെ തൊണ്ണൂറുകളുടെ തുടക്കത്തോടെ ഐക്യരാഷ്ട്ര സഭയടക്കം ബഹുരാഷ്ട്ര കുത്തകകളുടെ ഉപകരണങ്ങളായി മാറിയിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ദേശ രാഷ്ട്രങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടും വിധം ആഗോള മൂലധനം ആധിപത്യം പുലർത്തിപ്പോരുകയാണ്.
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശ ധ്വംസനങ്ങൾക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ പൗരന്മാർക്കിടയിൽ വൈകാരിക ഉത്തേജനം നിറച്ച് തങ്ങൾക്കെതിരായ ജനരോഷത്തെ വഴി തിരിച്ചു വിടുകയെന്ന പതിവ് തന്ത്രം മൂന്നാം മോഡി സർക്കാരും പൂർവാധികം ശക്തിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നവലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ അരക്ഷിത സാഹചര്യങ്ങളുടെ മേഖലകളിൽ അഭിപ്രായ വ്യത്യാസങ്ങളേക്കാൾ സ്വന്തം ഭാവിയെ നിർണയിക്കുന്നത് കോർപറേറ്റുകളുമായുള്ള സഹന സമരത്തിന്റെ തിളനിലയാണെന്ന ബോധ്യമുൾക്കൊണ്ട് തന്നെ അതിജീവന പോരാട്ട പാതയിൽ അജയ്യരായി യുവജനങ്ങൾ ഒന്നടങ്കം നിലകൊള്ളേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.

Exit mobile version