Site icon Janayugom Online

ഇന്ത്യയുടെ ഒരേയൊരു ഛേത്രി… നാളെ പടിയിറങ്ങും

ഫുട്ബോളില്‍ മാന്ത്രികത കാണിക്കുന്ന ഇന്ത്യയുടെ സ്വന്തം സുനില്‍ ഛേത്രി തന്റെ അവസാന മത്സരത്തിനായി നാളെയിറങ്ങും. കുവൈറ്റിനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം നാളെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ഈ മത്സരത്തോടെ 19 വർഷം നീണ്ട ഇന്ത്യൻ കരിയറിനാണ് ഛേത്രി തിരശീലയിടാനൊരുങ്ങുന്നത്. ഛേത്രിയെ യാത്രയാക്കാന്‍ കൊല്‍ക്കത്ത നഗരവും ഒരുങ്ങിക്കഴിഞ്ഞു. മേയ് 16നാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39കാരനായ ഛേത്രി 2005 മുതല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമാണ്. 150 മത്സരങ്ങളില്‍ 94 ഗോള്‍ നേടി. നിലവില്‍ ഫുട്ബാള്‍ കളിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരമായ ഛേത്രിയാണ്. ഛേത്രിക്ക് മുന്നിലുള്ളത് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

പന്തിന്റെ ഗതി വേഗങ്ങള്‍ കണക്കു കൂട്ടി കൃത്യം പൊസിഷനില്‍ എത്തുന്ന മികവില്‍ ലോകോത്തരം ആണ് ഛേത്രിയുടെ മികവ്. അതേപോലെ ഹെഡറുകളും. ഉയരക്കുറവ് അയാളെ സംബന്ധിച്ച് ഹെഡര്‍ ഗോളുകള്‍ നേടാന്‍ ഒരു തടസമേ ആയിരുന്നില്ല. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരവും നയിച്ച താരവും ഗോളടിച്ച താരവും ഛേത്രിയല്ലാതെ മറ്റാരുമില്ല. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കും എഎഫ്‌സി കപ്പിലേക്കും യോഗ്യത നേ‌ടാൻ ഇന്ത്യക്ക് കുവൈറ്റിനെതിരെ വിജയം അനിവാര്യമാണ്. മാത്രവുമല്ല വിജയത്തോടെ ഛേത്രിയെ യാത്രയയ്ക്കാനുമാകും മറ്റു ടീമംഗങ്ങളുടെ ലക്ഷ്യം.

Eng­lish Summary:India’s only Chhetri… will step down tomorrow
You may also like this video

Exit mobile version