Site icon Janayugom Online

സഹപ്രവർത്തകൻ തെറ്റ് ചെയ്തെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്; വിശദീകരണവുമായി ഇന്ദ്രൻസ്

വിമൺ ഇൻ സിനിമ കളക്ടീവിനെയും, നടിയെ ആക്രമിച്ച കേസില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ പരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് ഇന്ദ്രൻസ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രൻസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇന്ദ്രൻസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്:

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.…
എല്ലാവരോടും സ്നേഹം
ഇന്ദ്രൻസ്

Eng­lish Sum­ma­ry: indrans react­ed to wcc and inter­view controversy
You may also like this video

Exit mobile version