രാജ്യാന്തരയാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം തുടർച്ചയായി മുന്നാം മാസവും ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ഒക്ടോബറിൽ നിരവധി രാജ്യാന്തര സർവീസുകൾക്ക് കൊച്ചിയിൽ നിന്ന് ആരംഭിക്കുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിന്റെ യു എൽ 165/166 വിമാനസർവീസ് തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 9.45 ന് കൊളംബോയിൽ നിന്ന് കൊച്ചിയിലെത്തുകയും 10. 45 ന് മടങ്ങുകയും ചെയ്യും. ഞായറാഴ്ച രാവിലെ 8. 45 ന് വിമാനമെത്തും. 9. 45 ന് മടങ്ങും.
സെപ്റ്റംബറിൽ രാജ്യാന്തര വിമാനയാത്രക്കാരുടെയും സർവീസുകളുടേയും എണ്ണത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുള്ളതായി സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് അറിയിച്ചു. രാജ്യാന്തര എയർലൈൻ കമ്പനികളുമായി കഴിഞ്ഞ മൂന്നുമാസമായി സിയാൽ നടത്തിവരുന്ന ഏകോപിത ശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി. ജൂലായിൽ 85,395 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലുണ്ടായിരുന്നത്. ഓഗസ്റ്റിൽ 1,57,289 പേരും സെപ്റ്റംബറിൽ 1,94,900 സിയാൽ രാജ്യാന്തര ടെർമിനലിലൂടെ കടന്നുപോയി.
സെപ്റ്റബറിൽ മൊത്തം 3.70 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്. നിലവിൽ പ്രതിദിനം 106 സർവീസുകളാണ് സിയാലിൽ നിന്ന് പ്രവർത്തിക്കുന്നത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.
English Summary : International passengers increased in CIAL