Site iconSite icon Janayugom Online

മിണ്ടാപ്രാണികൾക്ക് മഴക്കെടുതിയിൽ തീരാ ദുരിതം

സ്വന്തക്കാരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതോടെ വീടുകളിലെ മിണ്ടാപ്രാണികൾക്ക് മഴക്കെടുതിയിൽ തീരാ ദുരിതം.ജല നിരപ്പ് ഉയർന്ന കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിൽ ആണ് ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. മിണ്ടാപ്രാണികളുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെങ്ങും. വീടുകളിൽ വെള്ളംകയറിയതോടെ പല മൃഗങ്ങളും ഒറ്റപ്പെട്ടു. ലക്ഷങ്ങളുടെ വിലയുള്ള അലങ്കാര പൂച്ചയടക്കമുള്ളവയെ കാണാതായി. നഷ്ടപ്പെട്ടവയെ തിരഞ്ഞ് നടക്കുകയാണ് ഉടമകൾ. ജീവനോടെ കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് ഓരോ ക്യാമ്പ് അന്തേവാസികളും. 

വെള്ളം കയറി തുടങ്ങിയ സമയത്ത് തന്നെ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നതിനാൽ പലർക്കും വളർത്ത് മൃഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധപുലർത്താൻ കഴിഞ്ഞില്ല. ചിലർ മാത്രമാണ് മൃഗങ്ങളെയും ക്യാമ്പുകളിലേക്ക് എത്തിച്ചത്. അവശേഷിക്കുന്ന മൃഗങ്ങൾ വീടുകളിൽ സുരക്ഷിതരാണോയെന്ന ആശങ്ക ക്യാമ്പുകളിൽ ശക്തമാണ്. കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലായി നിരവധി കന്നുകാലികൾ ചത്തു. കനത്ത കാറ്റിൽ തൊഴുത്തുകളിലേക്ക് മരം വീണാണ് ദുരന്തം സംഭവിച്ചത്. ഇതു കൂടാതെ വീടുകളിൽ വളർത്തിയിരുന്ന അലങ്കാര പക്ഷികൾക്കും ആടുകള്‍ക്കും കോഴികൾക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. 

ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ മൃഗ സംരക്ഷണ വകുപ്പിനും കനത്ത നഷ്ടമുണ്ടായി. മൃഗാശുപത്രികൾ പലതും വെള്ളത്തിലാണ്. ഇക്കാരണത്താൽ അധികൃതർക്ക് കാര്യമായി പ്രവർത്തിക്കാനും കഴിയുന്നില്ല. ദുരിതകാലത്ത് ജനങ്ങൾക്ക് സേവനം എത്തിക്കുന്നതിന്റെ ഭാഗമായി മൃഗാശുപത്രികളുടെ പ്രവർത്തനം താൽക്കാലികമായി തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രളയ മേഖലയിലെ വളർത്ത് മൃഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായി ഇന്നു മുതൽ മൃഗസംരക്ഷണ വകുപ്പ് ബോട്ടുകളിലെത്തി അവശ്യ സേവനം നൽകും. മൃഗസംരക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താൻ സർക്കാർ അവശ്യ ഫണ്ടും ഉറപ്പാക്കിയിട്ടുണ്ട്. മഴക്ക് ശമനം ഉണ്ടെങ്കിലും വെള്ളക്കെട്ട് തുടരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്. വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് മാറ്റി പരിപാലിക്കുകയാണ് ലക്ഷ്യം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അകപ്പെട്ടുപോയ മൃഗങ്ങളെയും കണ്ടെത്തും. ഇവയ്ക്ക് അവശ്യമായ സംരക്ഷണം ഉറപ്പാക്കാനുമുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
eng­lish summary;insects are in trou­ble due to heavy flood
you may also like this video;

Exit mobile version