Site icon Janayugom Online

വീണ്ടും പലിശ കൂട്ടി; വായ്പകൾ അമിതഭാരമാകും

തുടർച്ചയായി നാലാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി 5.9 ശതമാനമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണത്തെ നിരക്ക് വർധനയാണിത്. നിരക്ക് വർധന സാധാരണക്കാരന് വായ്പാ ഭാരം കൂട്ടും.
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആർബിഐ തീരുമാനം. ഓഗസ്റ്റിലെ സാമ്പത്തികാവലോകനത്തിൽ റിപോ നിരക്ക് 50 ബേസിസ് പോയിന്റുകൾ വർധിപ്പിച്ച് 5.4 ശതമാനമാക്കിയിരുന്നു. നേരത്തെ മേയ് മാസത്തിലാണ് 40 ബേസിസ് പോയിന്റ് (0. 40 ശതമാനം) ഉയർത്തി 4.40 ശതമാനമാക്കിയത്. തുടർന്ന് ജൂണിൽ 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.90 ശതമാനമായി ഉയർത്തി.
ആർബിഐ ബാങ്കുകൾക്ക് നല്കുന്ന പണത്തിന് ചുമത്തുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകൾക്ക് ഉയർന്ന നിരക്കിൽ വായ്പ ലഭിക്കുന്നത് ഉപഭോക്താക്കളെയാണ് ആത്യന്തികമായി ബാധിക്കുക. ഭവന, വാഹന, വ്യക്തിഗത വായ്പകൾക്ക് ഇനി കൂടുതൽ പലിശ നല്കേണ്ടി വരും. വീടോ കാറോ വാങ്ങാൻ വായ്പ എടുക്കാൻ പദ്ധതിയിട്ടവർ കൂടുതൽ പലിശ നല്കാൻ തയ്യാറാകണം. നിലവിലുള്ള വായ്പകളുടെ ഇഎംഐ തുകയും വർധിക്കും. അതേസമയം ഇതിനനുസൃതമായി നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് നിക്ഷേപകർക്ക് ഗുണകരമാകും.

Eng­lish Summary:Interest was added again; Loans will be overwhelming
You may also like this video;

Exit mobile version