Site iconSite icon Janayugom Online

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ നാളെ

BangladeshBangladesh

മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ രാത്രി നടക്കുമെന്ന് കരസേന മേധാവി വക്കര്‍ ഉസ് സമാന്‍. കരസേനാ ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പ്രാദേശിക സമയം രാത്രി എട്ട് മണിക്കായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന നിർണായക യോഗത്തിലായിരുന്നു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം. 15 അംഗങ്ങള്‍ ഇടക്കാല സര്‍ക്കാരിലുണ്ടാകുമെന്നും ഉസ് സമാന്‍ അറിയിച്ചു.
മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനസ് ലണ്ടനില്‍ നിന്ന് ഇന്ന് ബംഗ്ലാദേശിലെത്തും. യൂനസിനെ ഉപദേഷ്ടാവാക്കണമെന്ന ശുപാര്‍ശ വിദ്യാര്‍ത്ഥി നേതാക്കളാണ് മുന്നോട്ടുവച്ചത്. ഇടക്കാല സർക്കാരിന്റെ ഭാഗമാകാൻ പ്രമുഖ വ്യക്തികളുടെ പേരുകളും പ്രക്ഷോഭകർ നൽകിയിരുന്നു.

ഷേഖ് ഹസീന പലായനം ചെയ്തതിനു പിന്നാലെ മന്ത്രിസഭയിലെ പല അംഗങ്ങളും രാജ്യം വിട്ടു. വിദ്യാഭ്യാസ മന്ത്രി മൊഹിബുല്‍ ഹസന്‍ ചൗധരി, സഹകരണ മന്ത്രി മുഹമ്മദ് തന്‍സുല്‍ ഇസ്ലാം, ധനമന്ത്രി അബ്ദുല്‍ ഹസന്‍ മഹമൂദ് അലി, കായിക മന്ത്രി നസമുല്‍ ഹസന്‍ പാപോന്‍, വിവിധ നഗരങ്ങളിലെ മേയര്‍മാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങിയവരാണ് മറ്റ് രാജ്യങ്ങളിലേക്ക് പോയത്. വിദേശകാര്യ മന്ത്രി ഹസന്‍ മഹമൂദിനെ സെെന്യം കസ്റ്റഡിയിലെടുത്തു. രാജ്യം വിടാനായി ധാക്ക വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് സെെന്യത്തിന് കെെമാറുകയും ചെയ്തത്.
രാജ്യത്ത് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഭരണകക്ഷിയായ അവാമി ലീഗിലെ നേതാക്കൾ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 29 നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. നിരവധി നേതാക്കളുടെ വീടുകളും മറ്റ് സ്വത്തുവകകളും അക്രമികൾ തീയിട്ട് നശിപ്പിച്ചു. ഒരു ഇന്തോനേഷ്യന്‍ പൗരനുള്‍പ്പെടെ 24 പേരെ തീവച്ചു കൊന്നു. അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകര്‍ തീയിട്ടത്. 

അതിനിടെ, ഹൈക്കമ്മിഷനിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും അനിവാര്യമല്ലാത്ത ജീവനക്കാരെ ഇന്ത്യ തിരികെ വിളിച്ചു. ഉന്നത നയതന്ത്രജ്ഞരെല്ലാം തുടരുന്നതിനാൽ ഹൈക്കമ്മിഷൻ പ്രവർത്തനക്ഷമമാണ്. 209 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വീസ് നടത്തി. 199 മുതിര്‍ന്നവരെയും ആറ് കുട്ടികളെയുമാണ് ധാക്കയിൽ നിന്നും ഡൽഹിയിലെത്തിച്ചത്. ഇന്ത്യയുടെ ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറമിലെ ലോണ്‍ഗ്ട്‌ലായി ജില്ലാ അതിര്‍ത്തിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിയുടെ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെ സഞ്ചാരം നിരോധിച്ചു. 

Eng­lish Sum­ma­ry: Inter­im gov­ern­ment of Bangladesh to take oath tomorrow

You may also like this video

Exit mobile version