Site icon Janayugom Online

നോർവീജിയൻ കമ്പനികളുടെ നിക്ഷേപകസംഗമം ജനുവരിയിൽ

investors

കേരളത്തിൽ നിക്ഷേപ താല്പര്യങ്ങളുള്ള നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ്‍ലോയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നോവേഷൻ നോർവേ, നോർവേ ഇന്ത്യ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി, നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ എന്നീ സംഘടനകളും ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവീജിയൻ എംബസിയും ചേർന്നാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്.
അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികൾ പങ്കെടുത്തു. ഹൈഡ്രജൻ പ്രോയുടെ സിഇഒ എറിക് ബോൾസ്റ്റാഡ്, മാലിന്യം വെൻഡിങ് മെഷീനുകളിലൂടെ സംഭരിച്ച് സംസ്കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹൻ ഹോഗ്, മാലിന്യ സംസ്കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്സ്, എംടിആർ കമ്പനിയുടെ സിഇഒ സഞ്ജയ് ശർമ്മ എന്നിവർ അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസന്റേഷനുകൾ അവതരിപ്പിച്ചു.
ഹൈഡ്രജൻ ഇന്ധനം, ഭക്ഷ്യ സംസ്കരണം, മത്സ്യമേഖല , ഷിപ്പിങ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നോർവീജിയൻ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചു. ഈ മേഖലകളിലെ കേരളത്തിന്റെ സാധ്യതകൾ മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കരട് വ്യവസായ നയം സംരംഭകർ സ്വാഗതം ചെയ്തു. സംരംഭകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല , ഊർജ സെക്രട്ടറി ജ്യോതിലാൽ എന്നിവർ മറുപടി പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോ. ബാലഭാസ്കറും സംസാരിച്ചു. ഇന്നവേഷൻ നോർവേയുടെ ഡയറക്ടർ ഹെൽജേ ട്രിറ്റി സ്വാഗതവും നോർവേ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർ ബ്രെഡോ എറിക്സൻ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Investor meet­ing of Nor­we­gian com­pa­nies in January

You may like this video also

Exit mobile version