Site icon Janayugom Online

ഐപിസിയും സിആര്‍പിസിയും മാറും: കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു

IPC

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര നീക്കം. കാലോചിതമായി പരിഷ്കരിക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണമെങ്കിലും ഇതുസംബന്ധിച്ച് നിയമവൃത്തങ്ങളില്‍ ആശങ്കയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), തെളിവു നിയമം എന്നിവയാണ് ഭേദഗതി ചെയ്യുന്നത്. ഇതിലേയ്ക്ക് എന്തെങ്കിലും നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും കത്തയച്ചു. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1973ലെ ക്രിമിനല്‍ നടപടി ചട്ടം, 1872ലെ തെളിവു നിയമം എന്നിവ സ്വതന്ത്രഭാരതത്തിന്റെ ഏഴു ദശാബ്ദക്കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പരിഷ്കരിക്കണമെന്നാണ് കത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ചൂണ്ടിക്കാട്ടുന്നത്. ജന കേന്ദ്രീകൃതവും പൗരന്മാര്‍ക്ക് പ്രത്യേകിച്ച് ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതുമായ വിധത്തിലാണ് പരിഷ്കരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്.

എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ക്രിമിനല്‍ നിയമ ഭേദഗതിയെ കുറിച്ച് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനും വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും മറ്റു നടപടികളും ലഭ്യമാക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന സംശയവും ഉന്നയിക്കപ്പെുന്നുണ്ട്.

Eng­lish Sum­ma­ry: IPC and CRPC will change: Cen­tral gov­ern­ment is amend­ing crim­i­nal laws

You may like this video also

Exit mobile version