Site iconSite icon Janayugom Online

ദുബായിലെ പാം ജുമൈറയിലും ബുർജ് അൽ അറബിലും ഇറാന്റെ ആക്രമണം

യുഎഇയെ ലക്ഷ്യമിട്ട് ശനിയാഴ്ച (ഫെബ്രുവരി 28) ഇറാൻ നടത്തിയ മിസൈൽ‑ഡ്രോൺ ആക്രമണങ്ങളിൽ ദുബായിലെയും അബുദാബിയിലെയും പ്രധാന കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ദുബായിലെ പ്രശസ്തമായ പാം ജുമൈറ ദ്വീപിൽ സ്ഫോടനങ്ങളുണ്ടാവുകയും ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിന് സമീപം ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടാവുകയും ചെയ്തു. ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ജെബൽ അലി തുറമുഖം എന്നിവയ്ക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.

ആകെ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ യുഎഇയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തു. പാം ജുമൈറയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബുർജ് അൽ അറബിന്റെ മുൻഭാഗത്ത് തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ചെറിയ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുഎസ് യുദ്ധക്കപ്പലുകൾ നങ്കൂരമിടുന്ന ജെബൽ അലി തുറമുഖത്തും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി. ദുബായ് വിമാനത്താവളത്തിലെ ഒരു കോൺകോഴ്സിന് നാശനഷ്ടം സംഭവിക്കുകയും നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎഇ നേരത്തെ തന്നെ വ്യോമപാത അടച്ചിരുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ കുറവായിരുന്നു. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കങ്ങൾക്കുള്ള തിരിച്ചടിയായാണ് ഇറാന്റെ ഈ നടപടി.

Exit mobile version