ഇറാൻ‑ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ ഉച്ചയോടെ സ്ഫോടനമുണ്ടായി. ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായും വിമാനങ്ങൾ ലാൻഡിംഗ് നടത്താനാകാതെ ആകാശത്ത് വട്ടംചുറ്റിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
മിസൈലുകളോ ഡ്രോണുകളോ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണതാണ് സ്ഫോടനത്തിന് കാരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതൊരു ‘ചെറിയ സംഭവം’ മാത്രമാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് വിമാനത്താവളത്തിന് മുകളിൽ വിമാനങ്ങൾ ഹോൾഡിംഗ് പാറ്റേണിൽ കുറച്ചുനേരം തുടർന്നിരുന്നു. വിമാനങ്ങളും ഈ വട്ടം ചുട്ടവും പുകപടലങ്ങളും കണ്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ ഭാഗമായി ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്ക് നേരെ നേരത്തെയും ആക്രമണശ്രമങ്ങൾ ഉണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ 80 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാൻ‑ഇസ്രയേൽ സംഘർഷം; ദുബായ് വിമാനത്താവളത്തിന് മുകളിൽ പുകപടലം

