പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ന് വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവായുധ മോഹങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ചർച്ചകൾ ഊർജിതമായ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിനൊപ്പം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കുന്ന കർശനമായ കരാർ വേണമെന്നാണ് നെതഹുവിന്റെ നിലപാട്.
അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം നെതന്യാഹു നടത്തുന്ന ആറാമത്തെ സന്ദർശനമാണിത്. ഇറാന്റെ സൈനിക‑ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം അമേരിക്കയും ഇസ്രായേലും നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾ ഇറാനെ പ്രതിരോധത്തിലാക്കിയതായാണ് വിലയിരുത്തൽ. ആണവ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ നേരിട്ടുള്ള സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുകയാണ്.
അതേസമയം, സമാധാന ചർച്ചകൾക്ക് തയ്യാറാണെങ്കിലും അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഗസ്സയിലെ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിലെ അനിശ്ചിതത്വവും ചർച്ചാവിഷയമാകും. ഹമാസിനെ നിരായുധീകരിക്കുക, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറുക തുടങ്ങിയ കാര്യങ്ങളിൽ നിലവിൽ പുരോഗതിയില്ല. ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമഗ്രമായ കരാറിനായി ട്രംപിന് മേൽ സമ്മർദ്ദം ചെലുത്താൻ നെതന്യാഹുവിന് അദ്ദേഹത്തിന്റെ സർക്കാരിലെ വലതുപക്ഷ സഖ്യകക്ഷികളുടെ നിർദ്ദേശമുണ്ട്.

