Site iconSite icon Janayugom Online

ഇറാന്‍-യുഎസ് സംഘര്‍ഷം മുറുകുന്നു; യുഎസ് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്

യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേർക്കുവന്ന ‍ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതിന് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു. ഡ്രോണ്‍ തകര്‍ത്തതിന് പിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് സൈനികകേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പ്രമുഖ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തുവന്നതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്. യുഎസ്- ഇറാന്‍ ആണവ ചര്‍ച്ച നാളെ ഒമാനില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പരിണിതഫലം മോശമായിരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍. 

തുര്‍ക്കിയില്‍ ചര്‍ച്ച നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച യുഎസ് ചര്‍ച്ച ഒമാനിലേക്ക് മാറ്റുകയായിരുന്നു. മേഖലയിലെ അറബ്, മുസ്ലിം രാജ്യങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാകുമോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയെത്തിയിട്ടില്ല. യുഎസിലെ പ്രത്യേക ഉദ്യോഗസ്ഥന്‍ സ്റ്റീവ് വിറ്റ്കോഫിനൊപ്പം ട്രംപിന്റെ മരുമകന്‍ ജാരേദ് കുഷ്നറും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി ചര്‍ച്ചയുടെ ഭാഗമാകും. പാകിസ്ഥാന്‍, സൗദി, ഖത്തര്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമായേക്കും. മറ്റ് അറബ് രാജ്യങ്ങളെ ഒഴിവാക്കി, യുഎസ്-ഇറാൻ ഉഭയകക്ഷി ചർച്ചകളിലേക്ക് പരിമിതപ്പെടുത്താനാണ് ഇറാൻ സമ്മർദം ചെലുത്തുന്നതെന്നാണ് റിപ്പോർട്ട്. ഇറാൻ – യുഎസ് സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ചർച്ചകൾ വേഗത്തിലാക്കാനുള്ള നീക്കം ഇറാന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. നിലവിലെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായേക്കും. 

Exit mobile version