ഇസ്രയേലുമായുള്ള സംഘർഷത്തിൽ കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാൻ. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്നും ഇറാൻ കീഴടങ്ങില്ലെന്നും ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക സൈനികമായി ഇടപെട്ടാൽ, അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവെക്കുമെന്നും ഖമനേയി മുന്നറിയിപ്പ് നൽകി.
യുദ്ധത്തെ യുദ്ധം കൊണ്ടും, ബോംബിനെ ബോംബ് കൊണ്ടും ഇറാൻ നേരിടുമെന്ന് ഖമനേയി പറഞ്ഞു. ഏതൊരു ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ല. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികൾ ഒരിക്കലും ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ലെന്നും, കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ലെന്ന് അവർക്ക് അറിയാമെന്നും ഖമനേയി പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആയത്തുള്ള അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരമുണ്ടെങ്കിലും ഇപ്പോൾ വധിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ഇറാൻ പരമോന്നത നേതാവ് ഇന്ന് നൽകിയത്.

