ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇറാൻ വനിതാ ഫുട്ബോൾ ടീമിന്റെ നിശബ്ദ പ്രതിഷേധം. ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെയാണ് ഇറാൻ താരങ്ങൾ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇറാനും അമേരിക്ക‑ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് കായിക ലോകത്തെ അമ്പരപ്പിച്ച ഈ സംഭവം.
ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ഇറാന്‍ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, താരങ്ങളോ പരിശീലക മർസിയ ജാഫരിയോ അത് പാടാൻ തയ്യാറായില്ല. തലയുയർത്തിപ്പിടിച്ച് ഒരക്ഷരം പോലും മിണ്ടാതെ നിന്ന താരങ്ങളുടെ നിലപാട് രാജ്യത്തെ നിലവിലെ ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ടീം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവെങ്കിലും എഎഫ്‌സി പ്രതിനിധി ഇടപെട്ട് ഇത് തടഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാതെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ക്യാപ്റ്റൻ സെഹ്‌റ ഘൻബരിയോടും പരിശീലകയോടും നൽകിയ നിർദേശം. മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയ ഇറാനെ പരാജയപ്പെടുത്തി.

