Site iconSite icon Janayugom Online

ഇറാന്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു, വ്യാപക പ്രതിഷേധം

സദാചാരം പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുര്‍ദിഷ് യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച ടെഹ്റാനിൽ വെച്ചാണ് മഹ്സ ആമിനി(22)യെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്തത്. ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പൊലീസിന്റെ മര്‍ദത്തില്‍ ഗുരുതരമായി പരിക്കേറ്റ ആമിനി കോമയിലേക്ക് പോകുകയും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ആമിനി ചികിത്സയില്‍ കഴിഞ്ഞിരുന്ന ടെഹ്റാനിലെ കസ്റ ആശുപത്രിക്ക് പുറത്താണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് നീക്കിയതായും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ഇന്നലെ രാവിലെ ജന്മദേശമായ കുര്‍ദിസ്ഥാനിലെത്തിച്ച് ആമിനിയുടെ മൃതദേഹം സംസ്കരിച്ചു.

മുന്നറിയിപ്പുണ്ടായിരുന്നിട്ടും നൂറുകണക്കിന് ആളുകള്‍ ആമിനിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. ആമിനിയുടെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്. ഇറാനിൽ പൊതുമധ്യത്തിൽ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധമാണ്. നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് ആമിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്‍ലാമിക രാഷ്ട്രമായ ഇറാനിൽ മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് പൊലീസിലെ ഗൈഡൻസ് പട്രോളിന്റെ ചുമതല. സദാചാര പൊലീസ്, ഫാഷൻ പൊലീസ് എന്നീ പേരിലും ഈ വിഭാഗം അറിയപ്പെടുന്നുണ്ട്.

പൊലീസ് സ്റ്റേഷനിൽ വെച്ച് ഇവർക്ക് തലക്ക് ഗുരുതരമായി മർദ്ദനമേറ്റെന്നും തുടർന്ന് കോമയിലായ ഇവരെ ആശുപത്രിയിലാക്കിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആമിനിയുടെ മരണം കൊലപാതകമാണെന്ന് ഇറാനിയൻ അഭിഭാഷകൻ സയീദ് ഡെഹ്ഘൻ വിശേഷിപ്പിച്ചു. അതേസമയം, ആമിനിയെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നാണ് ടെഹ്റാൻ പൊലീസ് പറയുന്നത്. സംഭവത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റയീസി അന്വേഷണത്തിന് ഉത്തരവിട്ടു.

Eng­lish Sum­ma­ry: Iran­ian Woman Dead After Arrest By Moral­i­ty Police Over Hijab Rules
You may also like this video

Exit mobile version