Site iconSite icon Janayugom Online

ഇറാന്റെ പ്രത്യാക്രമണം: യുഎസിന് 16,000 കോടിയുടെ സൈനിക നഷ്ടം

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായി അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ശക്തമായ പ്രത്യാക്രമണങ്ങളിൽ യുഎസിന് വൻ സാമ്പത്തിക‑സൈനിക നഷ്ടം. ഇറാനെതിരെ വിലകൂടിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ യുഎസിന് വലിയ സാമ്പത്തികഭാരമുണ്ട്. ഇതിന് പുറമെയാണ് ഇറാന്റെ തിരിച്ചടിയില്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍. അനഡോലു ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 2 ബില്യൺ ഡോളർ (16,000 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന യുദ്ധോപകരണങ്ങളാണ് നാല് ദിവസത്തിനുള്ളിൽ നശിപ്പിക്കപ്പെട്ടത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ആരംഭിച്ച ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ഗള്‍ഫ് മേഖലയെ യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു. 

ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലുണ്ടായിരുന്ന, മിസൈലുകളെ മുൻകൂട്ടി തിരിച്ചറിയാൻ ശേഷിയുള്ള എഎന്‍/എഫ‌്പിഎസ്-132 റഡാർ സിസ്റ്റം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നു. 1.1 ബില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. യുഎഇയിലെ അൽ‑റുവൈസിൽ സ്ഥാപിച്ചിരുന്ന തഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ റഡാർ ഘടകവും (500 മില്യൺ ഡോളർ) ഇറാൻ തകർത്തു. കുവൈറ്റിലെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്നുള്ള അബദ്ധത്തിലുള്ള വെടിയേറ്റ് അമേരിക്കയുടെ മൂന്ന് എഫ് 15 ഇ സ്ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനങ്ങൾ തകർന്നു. ഇതിന്റെ നഷ്ടം 300 ദശലക്ഷം ഡോളറോളം വരും. ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്പടയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ സുപ്രധാന ഉപഗ്രഹ വാർത്താവിനിമയ സംവിധാനങ്ങളും കെട്ടിടങ്ങളും തകർന്നു.

സൈനിക താവളങ്ങൾക്ക് പുറമെ നയതന്ത്ര കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വെക്കുന്നുണ്ട്. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തില്‍ വലിയ നാശനഷ്ടം നേരിട്ടിരുന്നു. എംബസി വളപ്പിനുള്ളിലെ സിഐഎ സ്റ്റേഷനും ആക്രമിക്കപ്പെട്ടതായാണ് വിവരം. കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസി ആക്രമണത്തെത്തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. ജീവനക്കാരെയും കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപവും ഡ്രോൺ ആക്രമണമുണ്ടായിരുന്നു.

Exit mobile version