Site icon Janayugom Online

വെയ്‌ല്‍സിന്റെ ചങ്കുടച്ച് ഇറാന്റെ ഇഞ്ചുറി ചിരി !

ഗോള്‍രഹിത സമനിയിലവസാനിക്കുമെന്ന് കരുതിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ കിണ്ണംകാച്ചിയ രണ്ട് ഗോളുകള്‍ നേടി ഇറാന്‍ ജയം. വെയ്‌ല്‍സിനെയാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറാന്‍ തകര്‍ത്തത്. റൗസ്‌ബെ ചെഷ്മി, റമിന്‍ റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. ഏഷ്യന്‍ രാജ്യങ്ങള്‍ ഇത്തവണത്തെ ലോകകപ്പില്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. നേരത്തെ സൗദി അറേബ്യയും ജപ്പാനും വിജയിച്ചിരുന്നു. വെയ്‌ൽസിന്റെ ഗോളി ഹെൻസെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ.

ഇംഗ്ലണ്ടിനോട് ഗോളുകള്‍ വാരിക്കൂട്ടി പരാജയമറിഞ്ഞ ഇറാനെയല്ല ഇന്നലത്തെ മത്സരത്തില്‍ കണ്ടത്. ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ടീം പലപ്പോഴും വെയ്ല്‍സ് ഗോള്‍മുഖം വിറപ്പിച്ചു. മികച്ച മുന്നേറ്റങ്ങളുമായി ഇറാൻ കളം നിറഞ്ഞതോടെ വെയ്‌ൽസ് ആദ്യ പകുതിയിൽ തന്നെ സമ്മർദത്തിലായി. 15–ാം മിനിറ്റിൽ തന്നെ ഇറാൻ വെയ്‌ൽസ് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ അനുവദിച്ചില്ല. വെയ്‌ൽസിന്റെ പ്രതിരോധതാരം ജോ റോഡോണിന് മഞ്ഞകാർഡ് ലഭിച്ചതും അവരെ പ്രതിരോധത്തിലാക്കി. രണ്ടാം പകുതിയിലും മത്സരത്തിന്റെ തുടക്കത്തിന് സമാനമായി മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. 52-ാം മിനിറ്റില്‍ ഇറാന് ലീഡ് നേടാന്‍ സുവര്‍ണാവസരം.

എന്നാല്‍ ഖോലിസദേഹിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 73-ാം മിനിറ്റില്‍ എസൊറ്റലാഹിയുടെ ഷോട്ടും ഹെന്നസി തടഞ്ഞു‌. മറുവശത്ത് ഗരെത് ബെയി‌ലിന് കാര്യമായി ഒന്നും ചെയ്യാന്‍ ആയില്ല. 84-ാം മിനിറ്റില്‍ ബെന്‍ ഡേവിസിന്റെ ഷോട്ട് ഹൊസൈനി തടഞ്ഞ് കളി ഗോളില്ലാതെ നിര്‍ത്തി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിടത്താണ് ഇഞ്ചുറി ടൈമില്‍ ഇരട്ടഗോളുകളുായി വെയ്‌ല്‍സിനെ ഇറാന്‍ ഞെട്ടിച്ചത്. ജയത്തോടെ ഇറാന്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതെത്തി. രണ്ട് തോല്‍വിയോടെ പ്രീക്വാര്‍ട്ടറിലേക്കുള്ള വെയ്‌ല്‍സിന്റെ സാധ്യതകള്‍ മങ്ങുകയും ചെയ്തു.

ഗോളിക്ക് ചുവപ്പ് കാര്‍ഡ്

ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് വെയ്‌ല്‍സ് ഗോളി ഹെന്നെസിക്ക്. 84-ാം മിനിറ്റില്‍ ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്‌സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചു വീഴ്ത്തിയതിനാണ് ഹെന്നസിചുവപ്പുകാർഡ് കണ്ടത്. അപകടകരമായ ടാക്കിള്‍ ചെയ്തതിനെത്തുടര്‍ന്ന് ആദ്യം മഞ്ഞക്കാര്‍ഡാണ് റഫറി മപിയോ എസ്‌കോബാര്‍ നല്‍കിയതെങ്കിലും വാര്‍ പരിശോധനക്ക് ശേഷം മഞ്ഞക്കാര്‍ഡ് പിന്‍വലിച്ച് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. ഗോളിനായുള്ള തരീമിയുടെ മുന്നേറ്റത്തെ പെനാല്‍റ്റി ബോക്സിന് 30 യാര്‍ഡോളം പുറത്തേക്ക് കടന്ന് വന്നാണ് ഹെന്നെസി തടയാന്‍ ശ്രമിച്ചത്

Eng­lish Summary:Iran’s injury laughs at Wales’s
You may also like this video

Exit mobile version