ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍. ഖംനഇയുടെ മരണത്തിന് കാരണമായവര്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും കഠിനവും നിര്‍ണായകമായ ശിക്ഷ നല്‍കുമെന്ന് ഇറാന്‍ വിപ്ലവ സേനയായ ഇസ്‌ലാമിക് ഗാര്‍ഡ് കോപ്‌സ് പ്രസ്താവനയിറക്കി.നേതാവിന്റെ മരണം തങ്ങളുടെ പോരാട്ടവീര്യം കുറയ്ക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് പൈതൃകത്തെ സംരക്ഷിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു.ലോകത്തിന് മുന്നിലും രാജ്യത്തിന്റെ ദുഷ്ടരും ഭീകരരുമായ ശത്രുക്കള്‍ക്ക് മുമ്പിലും ഐക്യവും യോജിപ്പും കാണിക്കണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഐആര്‍ജിസിയ്ക്ക് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
ഏറ്റവും ദുഷ്ടരായ ഭീകരരുടെയും മനുഷ്യരാശിയുടെ ആരാച്ചാര്‍മാരുടെയും കൈകളാല്‍ അദ്ദേഹം നേടിയ രക്തസാക്ഷിത്വം തന്നെ ഈ മഹാനായ നേതാവിന്റെ നീതിയുടെയും ആത്മാര്‍ത്ഥമായ സേവനങ്ങളുടെയും സ്വീകാര്യതയുടെ അടയാളമാണെന്നും ഐആര്‍ജിസി പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെ ഓഫീസിലായിരുന്നു ഖാംനഇ കൊല്ലപ്പെട്ടതെന്നാണ് വിവരം. അദ്ദേഹത്തിന്റെ മകളും മരുമകളും പേരകുട്ടിയുമടക്കമുളള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.ഖംനഇയെ ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കിയെന്ന് സ്ഥാനഭ്രഷ്ഠനായ രാജകുമാരന്‍ റെസ പെഹ്‌ലവി പറഞ്ഞു.
ഇറാനില്‍ ഇത് പുതുയുഗമാണെന്നും രാജവംശം പ്രതികരിച്ചു. ഇസ്രയേല്‍ ‑യുഎസ് സംയുക്ത വ്യോമാക്രമണത്തില്‍ ഖാംനഇ കൊല്ലപ്പെട്ടതായി ട്രംപും നെതന്യാഹുവും അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. മരണവാര്‍ത്ത ഇറാന്‍ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.ശനിയാഴ്ച്ച പുലര്‍ച്ചെ നേതാവിന്റെ വസതിയിലുള്ള ഓഫീസില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് പരമോന്നത നേതാവ് രക്തസാക്ഷിയായത്,ഖാംനഇ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.അദ്ദേഹം രഹസ്യ കേന്ദ്രങ്ങളില്‍ ഒളിഞ്ഞിരിക്കുകയാണെന്ന വര്‍ഷങ്ങളായുള്ള ഇസ്രഈല്‍-പശ്ചാത്യ പ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ ഓഫീസില്‍ കര്‍മ നിരതനായിരിക്കെയാണ് ഖംനഇ കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.

