‘നിംബൂസ്’ എന്ന കമ്പനി ഇറക്കുന്ന ശീതളപാനീയം നാരങ്ങാവെള്ളമാണോ അതോ ജ്യൂസ് ആണോ എന്ന് സുപ്രീം കോടതി ഇനി തീരുമാനിക്കും. കേസ് പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. ഉൽപ്പന്നത്തിന് ചുമത്തേണ്ട എക്സൈസ് തീരുവയുടെ കൃത്യമായ തുക നിർണ്ണയിക്കുന്നത് സംബന്ധിച്ച കേസാണ് സുപ്രീം പരിഗണിക്കുക. ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് മാർച്ച് 11‑ന് വാദം കേൾക്കവെ കോടതി പ്രഖ്യാപിച്ചു.
2015 മാർച്ച് മുതൽ നടക്കുന്ന കേസാണിത്. പാനീയത്തെ നാരങ്ങാവെള്ളമായി തരംതിരിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധന ഫുഡ്സ് എന്ന കമ്പനിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഏപ്രിലിൽ ഹർജി സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) അലഹബാദ് ബെഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വർഗ്ഗീകരണം. ജസ്റ്റിസുമാരായ ദിലീപ് ഗുപ്ത, പി വെങ്കട സുബ്ബ റാവു എന്നിവരുടെ ബെഞ്ച് ‘നിംബൂസ്’ ഫ്രൂട്ട് ജ്യൂസ് അടിസ്ഥാനമാക്കിയുള്ള പാനീയമായി തരംതിരിച്ചു, അതിനാൽ ഇത് സെൻട്രൽ എക്സൈസ് താരിഫിന്റെ 2202 90 20 എന്ന താരിഫ് ഇനത്തിന് കീഴിലായി.
1985 ലെ സെൻട്രൽ എക്‌സൈസ് താരിഫ് ആക്ടിലെ ആദ്യ ഷെഡ്യൂളിലെ CETH 2022 10 20 പ്രകാരം പാനീയം തരംതിരിക്കണമെന്ന് വാദിച്ചുകൊണ്ട് M/S ആരാധന ഫുഡ്‌സ് ആ ഉത്തരവ് റദ്ദാക്കാൻ ഹർജി സമർപ്പിച്ചു. 2009 ഫെബ്രുവരി മുതൽ 2013 ഡിസംബർ വരെയുള്ള നികുതി നാരങ്ങാവെള്ളമായി കണക്കാക്കി നല്‍കാനാണ്കമ്പനിയോട് ആവശ്യപ്പെട്ടത്.
2013‑ൽ പെപ്‌സികോ പുറത്തിറക്കിയ പാനീയമാണ് ‘നിംബൂസ്’. ഈ പാനീയം ഫിസ് ഇല്ലാതെ യഥാർത്ഥ നാരങ്ങ നീര് കൊണ്ട് നിർമ്മിച്ചതാണെന്ന് കമ്പനി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇത് അതിന്റെ വർഗ്ഗീകരണത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് കാരണമായി.
English Summary: Is Nimbus lemonade or Lemon Juice? Now the Supreme Court will decide
You may like this video also