പാകിസ്ഥാനിലെ ഷിയാ മതകേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ആക്രമണം നടത്തിയാളെയും സഹായികളെയും തിരിച്ചറിഞ്ഞതായും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പെഷവാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയാളുടെ സഹോദരന്മാരാണ് അറസ്റ്റിലായവര്‍. ഇവരുടെ മൊഴി അനുസരിച്ച് യാസിർ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.
ആക്രമണം നടത്തുന്നതിനു മുമ്പ് യാസിര്‍ അഞ്ച് മാസത്തോളം അഫ്ഗാനിസ്ഥാനില്‍ താമസിച്ചിരുന്നുവെന്നും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ചാവേർ ആക്രമണങ്ങളിലും പരിശീലനം നേടിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഖാദിജ അൽ‑കുബ്ര ഇമാംബർഗയിൽ നടന്ന ചാവേർ ബോംബർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷിയാ സമൂഹത്തെ ലക്ഷ്യമിട്ട് സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

