ഗാസയില്‍ പ്രവര്‍ത്തിക്കുന്ന സഹായ സംഘടനകളുടെ പ്രവര്‍ത്തനം 36 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ആക്ഷൻ എയ്ഡ്, ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റി, മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) തുടങ്ങിയ മാനുഷിക സംഘടനകൾ നിരോധനത്തിന്റെ പരിധിയിൽ വരും. അന്താരാഷ്ട്ര ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിനുള്ള പുതിയ നിയമം സംഘടനകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. പുതിയ രജിസ്ട്രേഷൻ നിയമങ്ങളെക്കുറിച്ച് സഹായ സംഘടനകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഗാസയിൽ പ്രവർത്തിക്കുന്ന ഏകദേശം 15% സർക്കാരിതര സംഘടനകളുടെ പെർമിറ്റുകൾ പുതുക്കിയിട്ടില്ലെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നു. സുരക്ഷാ, സുതാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന മാനുഷിക സംഘടനകളുടെ ലൈസൻസുകൾ താല്‍ക്കാലികമായി നിർത്തിവയ്ക്കുമെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ വിസമ്മതിക്കുന്നവർക്ക് ജനുവരി ഒന്നുമുതല്‍ ലൈസൻസുകൾ റദ്ദാക്കുമെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രയേല്‍ സര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ നിയമങ്ങള്‍ യൂറോപ്യൻ ഡാറ്റാ സംരക്ഷണ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളുടെ അനാവശ്യ ഉപയോഗത്തിലേക്ക് നയിക്കുമെന്നും എൻജിഒ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഹമാസുമായി ബന്ധമുള്ള രണ്ട് വ്യക്തികളെ എംഎസ്എഫ് ജോലിക്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഇസ്രയേല്‍ ആരോപിക്കുന്നു. സൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ പലസ്തീനികൾക്കൊപ്പം പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കെതിരെ ഉന്നയിച്ച അതേ ആരോപണങ്ങളാണ് എംഎസ്എഫിനെതിരെയും ഇസ്രയേല്‍ ഉന്നയിക്കുന്നത്.
നിരോധന പട്ടികയിലുള്‍പ്പെട്ട സംഘടനകള്‍ ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന് ശേഷം മുനമ്പിലേക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്നും അതിനു മുമ്പ് മൊത്തം സഹായത്തിന്റെ മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂ എന്നുമാണ് ഇസ്രയേലി ഏജൻസിയായ കോർഡിനേഷൻ ഓഫ് ഗവൺമെന്റ് ആക്ടിവിറ്റീസ് ഇൻ ദി ടെറിട്ടറീസ് അവകാശപ്പെടുന്നത്. അതുകൊണ്ട് സർക്കാർ തീരുമാനം നടപ്പിലാക്കിയാലും ഗാസ മുനമ്പിലേക്കെത്തുന്ന മാനുഷിക സഹായത്തിന്റെ അളവില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നും ഇവര്‍ ന്യായീകരിക്കുന്നു. മന്ത്രാലയത്തിന്റെ പട്ടിക പ്രകാരം, കെയർ ഇന്റർനാഷണൽ, ഓക്സ്ഫാം, കാരിറ്റാസ് തുടങ്ങിയ പ്രധാന ചാരിറ്റികളുടെ ഡിവിഷനുകൾ എന്നിവ പെർമിറ്റുകൾ പുതുക്കിയിട്ടില്ലാത്ത മറ്റ് പ്രധാന സംഘടനകളാണ്. ഭക്ഷ്യ വിതരണം, ആരോഗ്യ സംരക്ഷണം, വൈകല്യ സേവനങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം എന്നിവയുൾപ്പെടെ വിവിധ സാമൂഹിക സേവനങ്ങൾ നല്‍കുന്ന സംഘടനകളാണിവ.

