ഗാസയിലേക്ക് മാനുഷിക സഹായവുമായി യാത്ര തിരിച്ച ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ, തൗസൻഡ് മാഡ്ലീൻസ് ടു ഗാസ ദൗത്യത്തിലെ ബോട്ടുകളെ അന്താരാഷ്ട്ര ജലാതിർത്തിയിൽ വച്ച് ഇസ്രയേല്‍ ആക്രമിച്ചു. 140 ലധികം ക്രൂ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. ഡോക്ടർമാർ, പത്രപ്രവർത്തകർ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള നിരായുധരായ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി, ഗാസയിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന 110,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ, ശ്വസന ഉപകരണങ്ങൾ, പോഷകാഹാര സാമഗ്രികൾ എന്നിവയും നശിപ്പിച്ചുവെന്നും ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ പറഞ്ഞു. ഗാസയിലേക്ക് കടൽമാർഗ്ഗം ഒരു മാനുഷിക ഇടനാഴി തുറക്കാനുള്ള മാനുഷിക സംഘടനകളുടെ ഏറ്റവും പുതിയ ദൗത്യമായിരുന്നു ഇത്. ബോട്ടുകളിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ആരോഗ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ആയിരുന്നു. ഫ്രീഡം ഫ്ലോട്ടില്ല, തൗസൻഡ് മാഡ്ലീൻസ് ടു ഗാസ എന്നീ സംരംഭങ്ങളിലെ അംഗങ്ങൾ ഇസ്രായേലി ആക്രമണങ്ങളുടെ സാധ്യത മുൻകൂട്ടി കണ്ടിരുന്നു, പ്രത്യേകിച്ച് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയ്ക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ ആറ് അംഗങ്ങൾ ഇസ്രായേലിൽ തടവിൽ തുടരുകയാണ്.
ഗാസയിലേക്കുള്ള മാനുഷിക ദൗത്യ സംഘങ്ങളെ ഇസ്രയേല്‍ തടഞ്ഞു

