Site icon Janayugom Online

ഇസ്രയേൽ ഉപരോധം: ഗാസ ഇരുട്ടില്‍

ഇസ്രയേൽ ഉപരോധത്തെ തുടർന്ന് ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവർത്തനം നിർത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ​വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയ്ക്ക് മേൽ ഇസ്രയേൽ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഗാസയ്ക്കുള്ള ഇന്ധനവിതരണവും ഇസ്രയേൽ നിർത്തിയിരുന്നു. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രയേൽ തടയുന്നതിനാൽ ജനറേറ്ററുകൾ ഭാഗികമായിപ്പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഗാസയിലെ എല്ലാ അടിസ്ഥാന സേവനങ്ങളും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നതിനാൽ ജനജീവിതം കൂടുതൽ ദുരിതമയമാകുമെന്നാണ് കണക്കുകൂട്ടൽ. കര ആക്രമണത്തിന് മുന്നോടിയായി ഇസ്രയേൽ അടിയന്തര യുദ്ധകാല മന്ത്രിസഭയും ഐക്യ സർക്കാരും രൂപീകരിച്ചു.

പ്രതിപക്ഷ നാഷണൽ യൂണിറ്റി പാർട്ടിയുടെ തലവനും മുൻ ജനറലുമായ ബെന്നി ഗാന്റ്‌സുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച കരാർ അംഗീകരിച്ചു. നെതന്യാഹു സഖ്യത്തിലെ കടുത്ത വലതുപക്ഷ അംഗങ്ങളെ ഒഴിവാക്കണമെന്ന് ചില പ്രതിപക്ഷ നേതാക്കൾ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഉടമ്പടി. 140 ചതുരശ്ര മൈൽ വിസ്തൃതിയിൽ ഏകദേശം രണ്ട് ദശലക്ഷം ആളുകൾ താമസിക്കുന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗാസ 17 വർഷമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. പോരാട്ടം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണവും കുടിവെള്ളവും അവശ്യമരുന്നുകളുമില്ലാതെ ബുദ്ധിമുട്ടുകന്നു.

സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്തവരുടെ എണ്ണം 1.90 ലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
ഗാസയിലെ സാധാരണക്കാർക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള ചർച്ചകൾ ഇസ്രയേൽ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമാ­യി നടക്കുന്നുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കി.

Eng­lish Sum­ma­ry: Israel-Gaza War: No Elec­tric­i­ty In Gaza
You may also like this video

Exit mobile version