Site icon Janayugom Online

ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടി

ഗാസയിലെ വെടിനിര്‍ത്തല്‍ രണ്ട് ദിവത്തേക്ക് കൂടി നീട്ടാന്‍ ധാരണയായി. 20 ഇസ്രയേലി ബന്ദികളെയും 60 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേലും ഹമാസും ധാരണയായത്. ആദ്യ ഘട്ട വെടിനിര്‍ത്തല്‍ കരാറിലുള്ള വ്യവസ്ഥകള്‍ രണ്ടാം ഘട്ടത്തിലും ബാധകമായിരിക്കുമെന്ന് ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടിലായിരുന്നു ഹമാസ് നേതാക്കളും. രണ്ട് മുതല്‍ നാല് ദിവസം വരെ വെടിനിര്‍ത്തല്‍ തുടരാന്‍ സന്നദ്ധമാണെന്ന് മധ്യസ്ഥര്‍ മുഖേന ഹമാസ് അറിയിച്ചിരുന്നു. ഗാസയ്ക്ക് നേരെയുള്ള സെെനിക നടപടി അവസാനിപ്പിക്കാന്‍ ഇസ്രയേലിനു മേല്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചത്. വെടിനിര്‍ത്തല്‍ തുടര്‍ന്നാല്‍ കൂടുതല്‍ ബന്ദികളുടെ മോചനം സാധ്യമാകുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ‍ജോ ബെെഡന്‍ പറഞ്ഞത്. 13 പേരുടെ മൂന്ന് സംഘങ്ങളിലായി 39 ഇസ്രയേലികളെയാണ് ഹമാസ് ഇതുവരെ മോചിപ്പിച്ചത്.

17 തായ്‌ലന്‍ഡ് പൗരന്‍മാര്‍, ഒരു ഫിലിപ്പീന്‍ പൗരന്‍, ഇസ്രയേലി — റഷ്യന്‍ വംശജന്‍ എന്നിവരും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 39 പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി 117 പലസ്തീനികളെ ഇസ്രയേലും മൂന്ന് ദിവസത്തിനിടെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 3200 പലസ്തീനികളെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നും ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പലസ്തീന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ യുദ്ധം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. സെെനികരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും മുന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ നെതന്യാഹു തയ്യാറായിട്ടില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് ആത്യന്തികമായി വെടിനിര്‍ത്തലേക്ക് നീങ്ങാമെന്ന നിലപാടാണ് നെതന്യാഹുവിനുള്ളത്.

Eng­lish Sum­ma­ry: Israel-Hamas truce in Gaza extend­ed two days
You may also like this video

Exit mobile version