Site iconSite icon Janayugom Online

ലോകത്ത് ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഇസ്രയേല്‍; റിപ്പോര്‍ട്ടുമായി സിപിജെ

2025ല്‍ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരെയും കൊലപ്പെടുത്തിയത് ഇസ്രയേലാണെന്ന് കമ്മിറ്റി ടു പ്രോട്ടക്റ്റ് ജേണലിസ്റ്റ് (സിപിജെ) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 129 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍, അതില്‍ 84പേരെയും ഇസ്രയേല്‍ കൊലപ്പെടുത്തിയതാണെന്ന് സിപിജെയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1992ല്‍ സിപിജെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കാണിത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരാണ്. ഇതിനു പുറമെ യെമനിലെ പത്ര ഓഫീസുകളില്‍ ഇസ്രേയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 31 ജീവനക്കാരെയും വധിച്ചു. ലോകത്താകമാനം രേഖപ്പെടുത്തിയ 47 ആസൂത്രിത കൊലപാതകങ്ങളിൽ 38 എണ്ണവും നടത്തിയത് ഇസ്രയേലാണ് ഗാസയിലെ യുദ്ധസാഹചര്യങ്ങളും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകളും കാരണം ഇസ്രയേല്‍ കൊലപ്പെടുത്തിയവരുടെ യഥാർത്ഥ കണക്ക് ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും സിപിജെ വ്യക്തമാക്കി.

ഷിറീൻ ഡോട്ട് പിഎസ് എന്ന നിരീക്ഷണ വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം മുന്നൂറോളം മാധ്യമപ്രവർത്തകരെ ഇസ്രയേല്‍ കൊന്നൊടുക്കിയിട്ടുണ്ട്.ഗാസയ്ക്കും യെമനും പുറമെ 2025‑ൽ കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലും ക്രിമിനൽ സംഘങ്ങൾ സജീവമായ മെക്സിക്കോയിലുമാണ്. സുഡാനിൽ ഒൻപത് പേരെയും മെക്സിക്കോയിൽ ആറ് പേരെയും കൊലപ്പെടുത്തി. റഷ്യൻ സൈനികാക്രമണങ്ങളിൽ നാല് ഉക്രേനിയൻ മാധ്യമപ്രവർത്തകരെയും വധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

Exit mobile version