Site iconSite icon Janayugom Online

യുഎന്‍ സമാധാനസേനയ്ക്കെതിരെ ഇസ്രയേല്‍ ആക്രമണം

ലെബനനിലെ യുഎൻ സമാധാന സേനാ താവളത്തിന് നേരെ ഇസ്രയേൽ സേനയുടെ വെടിവയ്പ്. രണ്ട് ഇന്തോനേഷ്യൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ആക്രമണത്തെ ഇന്ത്യയും യുഎസും അടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചു. ഇന്ത്യന്‍ സേനാംഗങ്ങള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നഖോരയിലെ യുഎൻ സമാധാന സേനാ താവളത്തിനടുത്ത് സെെനിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് ഇസ്രയേൽ അവകാശവാദം. മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. വടക്ക് ലിറ്റാനി നദിക്കും തെക്ക് ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന ലെബനനും ഇസ്രയേലിനും ഇടയിലുള്ള യുഎൻ അംഗീകരിച്ച അതിർത്തിക്കുള്ളിലുമായി പതിനായിരത്തിലധികം സമാധാന സേനാംഗങ്ങളെ ഇന്ത്യയടക്കം 50 രാജ്യങ്ങളില്‍ നിന്നായി വിന്യസിച്ചിട്ടുണ്ട്. 600 ഇന്ത്യന്‍ സൈനികര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. 

ലെബനനിലെ 10,400ലധികം വരുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ അപകടത്തിലാണെന്നും സെപ്റ്റംബർ അവസാനം മുതൽ പ്രവർത്തനങ്ങൾ ഫലത്തിൽ നിർത്തിയിരിക്കുകയാണെന്നും സമാധാന സേനാ മേധാവി ജീൻ പിയറി ലാക്രോയിക്സ് പറഞ്ഞു. 300 ഓളം സമാധാന സേനാംഗങ്ങളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഒരു സേനാം​ഗത്തിന് ജീവന്‍ നഷ്ടമായി. സമാധാന സേനാം​ഗങ്ങൾക്ക് നേരെ ഇസ്രയേൽ സേന ബോധപൂർവം ആക്രമണം നടത്തുന്നതായും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ലാക്രോയിക്സ് പറ‍ഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. യുഎന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന സേനയ്ക്കെതിരായ ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായും വെെറ്റ് ഹൗസും അറിയിച്ചു. അതേസമയം ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Exit mobile version