Site icon Janayugom Online

ജനക്കൂട്ടത്തിനു നേരെ ഇസ്രയേല്‍ വെടിവയ്പ്; അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍

സഹായവിതരണം കാത്തുനിൽക്കേ ഗാസയിലെ ജനങ്ങള്‍ക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം. യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും യൂറോപ്യൻ കമ്മിഷന്‍ ഉൾപ്പെടെയുള്ള സംഘടനകളും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് യുകെ ഒരു വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പ്രസ്താവന ഇറക്കിയിരുന്നു. ഗാസയിൽ സഹായവിതരണ സംഘത്തിനായി കാത്തുനിന്നവരുടെ മരണം ഭയാനകമായിരുന്നു. ഇത് വീണ്ടും സംഭവിക്കരുത്. ഗാസയിലേക്ക് കൂടുതൽ സഹായം നല്‍കാന്‍ ഇസ്രയേൽ അനുവദിക്കണമെന്നും കാമറൂൺ പറഞ്ഞു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ഫ്രാൻസിന്റെ ആവശ്യം. എന്താണ് സംഭവിച്ചതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിക്കണമെന്ന് ജർമ്മനിയും നിലപാടെടുത്തു.

ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവയ്പില്‍ ഏകദേശം 115 ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ജനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നും തിക്കിലും തിരക്കിലുമാണ് നിരവധി പേർ മരിച്ചതെന്നുമായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.
സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരവധി പേരുടെ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ കണ്ടെത്തിയെന്നാണ് യുഎന്‍ സംഘം പറയുന്നത്. ഗാസയിലെ അൽ-അവ്ദ ആശുപത്രിയുടെ റിപ്പോർട്ട് പ്രകാരം, പരിക്കേറ്റവരിൽ 80 ശതമാനം പേർക്കും വെടിയേറ്റിട്ടുണ്ട്.
ഗാസയിലെ ആശുപത്രികളില്‍ പത്ത് കുട്ടികളെങ്കിലും പട്ടിണി കിടന്ന് മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരമാണ് ഈ കണക്കെന്നും അനൗദ്യോഗിക രേഖകൾ പ്രകാരം കണക്ക് ഉയർന്നതാകാമെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ വ്യക്തമാക്കി.

അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണച്ചു. കരമാർഗം വഴിയുള്ള സുപ്രധാന മാനുഷിക സാധനങ്ങളുടെ പ്രവേശനം ഇസ്രയേൽ നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ, ഗാസയില്‍ ഭക്ഷണം എയർഡ്രോപ്പ് ചെയ്യുമെന്ന ബൈഡന്റെ പ്രഖ്യാപനം മുതല്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

Eng­lish Summary:Israeli fir­ing on crowd; Coun­tries of the world have called for an investigation

You may also like this video

Exit mobile version