Site iconSite icon Janayugom Online

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം

gaza 1gaza 1

ലോകത്തെ നടുക്കുന്ന കൂട്ടക്കുരുതികളുടെ 26-ാം ദിവസം ഇസ്രയേലി സൈന്യം ഗാസ സിറ്റിയിലേക്കടുത്തു. 162-ാം ഡിവിഷന്‍ ഗാസ സിറ്റിയുടെ കവാടത്തിനരികിലെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.അതേസമയം കടുത്ത ആക്രമണം തുടരുന്നതിനിടെ ഗാസയില്‍ പരിമിതമായ ഒഴിപ്പിക്കല്‍ മാത്രമാണ് നടക്കുന്നത്. വിദേശ പാസ്‌പോര്‍ട്ടുള്ളവരേയും ഗുരുതരമായി പരിക്കേറ്റ ചിലരെയും റാഫ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ചു. ഇസ്രയേല്‍, ഹമാസ്, ഈജിപ്ത് എന്നിവയ്ക്കിടയിലുള്ള കരാറിന് അമേരിക്കയുടെ സഹായത്തോടെ ഖത്തര്‍ മധ്യസ്ഥത വഹിച്ചതായാണ് സൂചന. 

ബന്ദികളില്‍ വിദേശികളായ ഏതാനുംപേരെ ഉടന്‍ മോചിപ്പിക്കുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഇക്കാര്യം ടെലിഗ്രാം ആപ്പിലെ വീഡിയോയില്‍ സ്ഥിരീകരിച്ചു. ബന്ദികളാക്കിയവരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ രാജ്യങ്ങളെക്കുറിച്ചോ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ രണ്ടാമതും നടത്തിയ ആക്രമണത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം നടന്ന മിസൈല്‍ ആക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര്‍ മരിച്ചുവെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഹമാസുമായുളള വടക്കൻ ഗാസയിലെ ഏറ്റുമുട്ടലിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞമാസം ഏഴുമുതൽ ഇതുവരെ ഇസ്രയേലിന് 320 സൈനികരുടെ ജീവന്‍ നഷ്ടമായതായാണ് കണക്കുകള്‍.

Eng­lish Sum­ma­ry: Israeli forces in Gaza City

You may also like this video

Exit mobile version